ബയേണിന് സമനില കുരുക്ക്; മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു
ബുണ്ടസ്‌ലീഗയിൽ ശക്തരായ ബയേൺ മ്യൂണിച്ചിനെ സമനിലയിൽ തളച്ചു ഓഗ്സ്ബർഗ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടുകയായിരുന്നു. ഒരു സീസണിലെ ആദ്യ എട്ടു കളികളിൽ തുടർച്ചയായി ഗോൾ നേടുക എന്ന ഒബാമയങ്ങിന്റെ റെക്കോർഡിനൊപ്പം ലെവൻഡോസ്‌കി എത്തിയ മത്സരം കൂടി ആയിരുന്നു ഇത്.
ഓഗ്സ്ബർഗിന്റെ റിച്ചർ ഗോൾ ആഘോഷത്തിൽ
കളി തുടങ്ങി 30 സെക്കന്റിനുള്ളിൽ ഗോളടിച്ചു ബയേണിനെ ഓഗ്സ്ബർഗ് ഞെട്ടിച്ചു. മാർക്കോ റിച്ചർ ആയിരുന്നു അവർക്കായി വലചലിപ്പിച്ചത്. എന്നാൽ 14 മിനുട്ട് പിന്നിട്ടപ്പോൾ ബയേണിനെ ലെവൻഡോസ്‌കി കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഗാനാർബി നൽകിയ ക്രോസ്സ് അദ്ദേഹം ഗോൾ ആക്കി മാറ്റുകയായിരുന്നു. ഗാനാർബി തന്നെ ബയേണിനെ 49 മിനുട്ട് പിന്നിട്ടപ്പോൾ ഒരു ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ മുന്നിൽ എത്തിച്ചു. വിജയം ആഘോഷിക്കാൻ ഒരുങ്ങി നിന്ന ബവേറിയൻ വമ്പന്മാരെ ഓഗ്സ്ബർഗ് ഇഞ്ചുറി ടൈമിൽ ഞെട്ടിച്ചു. ഫൗളിനായി ബയേൺ പ്രതിരോധം കരഞ്ഞ തക്കത്തിൽ ആൽഫ്രഡ് ഫിന്നോഗിബ്സൺ ആതിഥേയർക്ക് ഗോൾ സമ്മാനിക്കുകയായിരുന്നു.
സമനിലയില്ലായിരുന്നെകിൽ ഒന്നാം സ്ഥാനത്തു എത്തേണ്ടവരായിരുന്നു ബയേൺ. പക്ഷെ ഇപ്പോൾ 8 കളികൾ പിന്നിട്ടപ്പോൾ 15 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്താണ്. 7 കളികളിൽ 17 പോയിന്റുള്ള ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാക് ആണ് ഒന്നാമത്.






































