Cricket Cricket-International Top News

8-1!! ബൗളിംഗ് മികവ്; പാകിസ്ഥാനെ വരിഞ്ഞൊതുക്കി ഇന്ത്യ, ജയം 61 റൺസിന്

February 15, 2026

author:

8-1!! ബൗളിംഗ് മികവ്; പാകിസ്ഥാനെ വരിഞ്ഞൊതുക്കി ഇന്ത്യ, ജയം 61 റൺസിന്

കൊളംബോ– കൊളംബോയിൽ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഉയർന്ന വോൾട്ടേജ് പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനറങ്ങിയ പാകിസ്ഥാനെ ഇന്ത്യ 114 എന്ന നിലയിൽ ഒതുക്കി. ജയത്തോടെ ഇന്ത്യ പാകിസ്ഥാനെ ടി20 ലോകകപ്പിൽ 8 തവണ തോൽപ്പിച്ചു. ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു. നിലവിൽ ഗ്രൂപ്പ് എയിൽ പാകിസ്ഥാൻ മൂന്നാം സ്ഥാനത്താണ്.

176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളർമാർ അത്ര നല്ല തുടക്കം അല്ല നൽകിയത്. ആദ്യ പ്രഹരം നൽകിയത് പാണ്ട്യ ആയിരുന്നു പിന്നീട് ബുമ്ര രണ്ട് വിക്കറ്റുകളുമായി മികച്ച പ്രകടനം നടത്തിയതോടെ അവർ 13/3 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് നാലാം വിക്കറ്റിൽ ബാബർ അസമും ഉസ്മാൻ ഖാനും ചേർന്ന് പതിയെ ടീമിനെ മുന്നോട്ട് കൊണ്ടുപോയെങ്കിലും അക്‌സർ പട്ടേലിനെ ഇറക്കി സൂര്യകുമാർ പാകിസ്ഥാന് അടുത്ത പ്രഹരം നൽകി. അഞ്ച് റൺസുമായി ബാബർ അസം പുറത്തായതോടെ പാകിസ്ഥാൻ തകർന്നു. പിന്നീട് ഷദാബ് ഖാനോടൊപ്പം(14) ചേർന്ന് പതിയെ സ്‌കോർ നീക്കിയെങ്കിലും അക്‌സർ വീണ്ടും എത്തി പ്രഹരം നൽകി 44 റൺസ് നേടിയ ഉസ്മാൻ പുറത്തായതോടെ പാകിസ്ഥാൻ 10.4 ഓവറിൽ 73/5 എന്ന നിലയിൽ തകർന്നു.

പിന്നീട് പാകിസ്ഥാന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റുകൾ നേടുകയും ചെയ്തു. വരുൺ ചക്രവർത്തി തുടരെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയപ്പോൾ പാകിസ്ഥാൻ 97/9 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് ഷഹീൻ അഫ്രീദി ചെറിയ തോതിൽ പ്രതിരോധം തീർത്തെങ്കിലും കാര്യമായി നേട്ടം ഉണ്ടാക്കാൻ സഹായിച്ചില്ല. അവസാന വിക്കറ്റ് ഹർദിക് പാണ്ട്യ നേടി. ഇന്ത്യക്കായി വരുൺ, അക്‌സർ, ബുംറ, ഹർദിക് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ കുൽദീപും, തിലകും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ 40 പന്തിൽ നിന്ന് 10 ഫോറുകളും മൂന്ന് സിക്സറുകളും സഹിതം 77 റൺസ് നേടിയ ഓപ്പണർ ഇഷാൻ കിഷനാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. എന്നിരുന്നാലും, അഭിഷേക് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവരുൾപ്പെടെ ഇന്ത്യയ്ക്ക് പെട്ടെന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഷഹീൻ ഷാ അഫ്രീദി ക്യാച്ച് എടുത്തതോടെ ആദ്യ ഓവറിൽ അഭിഷേകിനെ പുറത്താക്കി പാകിസ്ഥാൻ തുടക്കത്തിൽ തന്നെ മിന്നി. പവർപ്ലേയിൽ കിഷൻ നിയന്ത്രണം ഏറ്റെടുത്തു, കൂടുതൽ നഷ്ടമില്ലാതെ ഇന്ത്യ 52 റൺസ് നേടാനും വെറും 27 പന്തിൽ അർദ്ധസെഞ്ച്വറി തികയ്ക്കാനും സഹായിച്ചു. 80 റൺസ് കടന്ന ശേഷം, ഒമ്പതാം ഓവറിൽ സൈം അയൂബ് കിഷനെ പുറത്താക്കുകയും പിന്നീട് മൂന്ന് വിക്കറ്റുകൾ നേടുകയും ചെയ്തപ്പോൾ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി നേരിട്ടു. കിഷൻ പുറത്തായതോടെ സ്കോറിംഗ് വേഗത കുറഞ്ഞു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 29 പന്തിൽ നിന്ന് 32 റൺസ് നേടി, തിലക് വർമ്മ 25 റൺസും ശിവം ദുബെ 27 റൺസും നേടി ഇന്ത്യയെ മത്സരക്ഷമതയുള്ള സ്കോറിലേക്ക് നയിച്ചു.

Leave a comment