ശ്രീലങ്കയെ 317 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയം രേഖപ്പെടുത്തി
ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ 317 റൺസിന് തകർത്ത് മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.പുറത്താകാതെ 166 റൺസ് നേടിയ കോഹ്ലിയുടെ പിന്തുണയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 എന്ന നിലയിൽ കളി അവസാനിപ്പിച്ചു.ക്യാപ്റ്റൻ രോഹിത് ശർമ (49 പന്തിൽ 42), ശുഭ്മാൻ ഗിൽ (97 പന്തിൽ 116) എന്നിവർ പടുത്തുയര്‍ത്തിയ 95 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കക്ക് പവര്‍ പ്ലേ തീര്‍ന്നപ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ നഷ്ട്ടമായിരുന്നു.22 ഓവറിൽ 73 റൺസിന് തകര്‍ന്നടിഞ്ഞ ശ്രീലങ്ക പുരുഷന്മാരുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും തോല്‍വിക്കാണ് സാക്ഷ്യം വഹിച്ചത്.നാല് വിക്കറ്റ് വീഴ്ത്തി സിറാജ് തിളങ്ങിയപ്പോള്‍ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ട് വീതം വിക്കറ്റുകള്‍ നേടി.ആദ്യ മത്സരത്തിലും മാച്ച് വിന്നിങ്ങ് പെര്‍ഫോമന്‍സ് നടത്തിയ കോഹ്ലി തന്നെ ആണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും.






































