ലങ്ക പ്രീമിയർ ലീഗിൽ കളിക്കാൻ മുഹമ്മദ് ഹസ്‌നൈന് അനുമതി നിഷേധിച്ച് പാകിസ്ഥാൻ
പേസർ മുഹമ്മദ് ഹസ്‌നൈന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എൻഒസി നിഷേധിച്ചതായി റിപ്പോർട്ട്. ഇന്ന് ആരംഭിച്ച ലങ്ക പ്രീമിയർ ലീഗ് 2022-ൽ ഗാലെ ഗ്ലാഡിയേറ്റേഴ്സിനെ പ്രതിനിധീകരിക്കാൻ സമർപ്പിച്ച അപേക്ഷയാണ് ബോർഡ് നിഷേധിച്ചത്. 22 കാരനായ പാകിസ്ഥാൻ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും ഇറങ്ങാനായിരുന്നില്ല.
പാകിസ്ഥാൻ മാനേജ്‌മെന്റ് ഹസ്‌നൈനെ ഭാവിയിൽ ടീമിന്റെ ഭാഗമാക്കാൻ ഒരുങ്ങുന്നതിനാലാണ് നടന്നുകൊണ്ടിരിക്കുന്ന എൽപിഎല്ലിൽ പങ്കെടുപ്പിക്കേണ്ടന്ന് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 10 ന് കറാച്ചിയിൽ ആരംഭിക്കാനിരിക്കുന്ന പാകിസ്ഥാൻ കപ്പിൽ ഹസ്‌നൈൻ കളിക്കണമെന്ന് പിസിബി ആഗ്രഹിക്കുന്നു. അതിനിടെ, രണ്ട് തവണ ഫൈനലിസ്റ്റുകളിലെത്തിയ ഗ്ലാഡിയേറ്റേഴ്‌സ്, ഹസ്‌നൈന്റെ പകരക്കാരനായി പാകിസ്ഥാൻ വെറ്ററൻ പേസർ വഹാബ് റിയാസിനെ തിരഞ്ഞെടുത്തു.
റിയാസിനെ കൂടാതെ ലങ്ക പ്രീമിയർ ലീഗിന്റെ മൂന്നാം പതിപ്പിൽ മറ്റ് ഏഴ് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളാണ് പങ്കെടുക്കുന്നത്. അതിൽ ആസാദ് ഷഫീഖ്, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വാസിം, വഹാബ് റിയാസ്, അൻവർ അലി എന്നിവർ ഗ്ലാഡിയേറ്റേഴ്സിനെ പ്രതിനിധീകരിക്കുമ്പോൾ ഹൈദർ അലി, അഹമ്മദ് ദാനിയാൽ എന്നിവർ ദംബുള്ള ഓറയ്ക്കായി കളിക്കും.