തോറ്റ് തുന്നംപാടി യുണൈറ്റഡ്, ടെൻ ഹാഗിനെ കൊണ്ടും രക്ഷയില്ല.
ആദ്യ മത്സരത്തിൽ ബ്രൈറ്റണോട് പരാജയപ്പെട്ടതിൻ്റെ ക്ഷീണം തീർക്കാൻ ഇറങ്ങിയ യുണൈറ്റഡിന് നാണം കെട്ട തോൽവി. ബ്രെൻ്റ്ഫോർഡ് ആണ് എതിരില്ലാത്ത 4 ഗോളുകൾക്ക് യുണൈറ്റഡിനെ തകർത്ത് വിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ഉണ്ടായിട്ടും ഒരു ഗോൾ പോലും മടക്കാൻ അവർക്ക് ആയില്ല. വലിയ പ്രതീക്ഷകളോടെയാണ് യുണൈറ്റഡ് ആരാധകർ പുതിയ മാനേജർ ആയ ടെൻഹാഗിനെ വരവേറ്റത്. എന്നാൽ തുടർച്ചയായ രണ്ടാം തോൽവിയോടെ ടെൻഹാഗിനെ കൊണ്ടും രക്ഷയില്ല എന്ന അവസ്ഥ വന്നിരിക്കുകയാണ്.
ബ്രെൻ്റ്ഫോഡിൻ്റെ മൈതാനത്ത് നടന്ന മത്സരത്തിൽ മുഴുവൻ ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആണ്. യഥാക്രമം 10,18,30,35 എന്നീ സമയങ്ങളിൽ ഡാസിൽവ, ജൻസെൻ, മീ, എംബ്യുമോ എന്നിവരാണ് ബ്രെൻ്റ്ഫോഡിനായി സ്കോർ ചെയ്തത്. മത്സരത്തിൽ 15 ഷോട്ടുകളും 67% ബോൾ പൊസിഷനും ഉണ്ടായിരുന്നിട്ട് കൂടി ഒരു ഗോൾ പോലും തിരിച്ചടിക്കാൻ യുണൈറ്റഡിനായില്ല. 2 കളികളിൽ നിന്ന് 6 ഗോളുകളാണ് ടീം ഇതുവരെ വഴങ്ങിയിരിക്കുന്നത്. ഇതോടെ അവർ പോയിൻ്റ് ടേബിളിൽ ഏറ്റവും അവസാനസ്ഥാനത്ത് ആയിരിക്കുകയാണ്.






































