സമ്മർദ്ദം താങ്ങിയില്ല, ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ഫൈനലിലും തോൽവി, ഐഎസ്‌എൽ കിരീടം ഹൈദരാബാദിന്
ഒന്നിൽ പിഴച്ചാൽ മൂന്നെന്ന കണക്കുകളും തെറ്റിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എൽ ഫുട്ബോളിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനൊപ്പം വിജയം നിന്നു. ഗോള്‍കീപ്പര്‍ കട്ടിമണിയുടെ മികവാണ് ടീമിന് കന്നി കിരീടം സമ്മാനിച്ചത്.
2014-നും 2016-നും ശേഷം മഞ്ഞപ്പടയുടെ മൂന്നാം ഫൈനൽ തോൽവിയാണിത്. കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെപി നേടിയ ഗോളിലാണ് കേരളം മുന്നിലെത്തിയത്. കട്ടിമണിയുടെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്.
വിജയ പ്രതീക്ഷയിൽ മുന്നോട്ടുനീങ്ങിയ മഞ്ഞപ്പടയെ 88-ാം മിനിറ്റിൽ സഹില്‍ ടവോരയിയുടെ ഉഗ്രൻ ലോംഗ് റേഞ്ചറിൽ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ കേരളതാരങ്ങള്‍ സമ്മര്‍ദത്തിലാഴ്‌ന്നതാണ് തേൽവിക്ക് കാരണമായതെന്ന് വ്യക്തമാണ്.
ആത്മവിശ്വാസമില്ലാതെ കിക്കുകളെടുത്ത കളിക്കാരുടെ തെരഞ്ഞെടുപ്പിലും പിഴവുകളുണ്ടായിരുന്നു. പരിചയസമ്പന്നരായ താരങ്ങളെവെച്ച് ഹൈദരാബാദ് പെനാൽറ്റിയെടുത്തപ്പോൾ ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾക്ക് മുൻഗണ കൊടുത്തത് തിരിച്ചടിയായി. യുവതാരങ്ങളായ നിഷുകുമാര്‍, അയുഷ് അധികാരി, ജീക്സന്‍ സിങിന്റെയെല്ലാം ഷോട്ടുകൾ കട്ടിമണി തടഞ്ഞു. ആയുഷ് അധികാരിക്കു മാത്രമാണ് വലകുലുക്കാനായത്.






































