മരണവെപ്രാളം സിറ്റിയെ തുണക്കുമോ; കോട്ട കാക്കാൻ ഉറപ്പിച്ചു സിദാനും പിള്ളേരും
ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യത ഉള്ള മികച്ച ടീമുകളിൽ ഒന്ന് എന്ന് പണ്ഡിതർ മുദ്രചാർത്തിയ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും പക്ഷെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ 1:30 നു സാന്റിയാഗോ ബെർണാബുവിലാണ് യൂറോപ്യൻ വമ്പന്മാർ കൊമ്പുകോർക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ അടുത്ത രണ്ടു വർഷത്തേക്ക് വിലക്ക് നേരിടുന്ന സിറ്റിക് ഈ വര്ഷം അതിനാൽ സുപ്രധാനമാണ്. ഗാർഡിയോളയെ മാനേജർ ആയി നിയമിച്ചത് തന്നെ ചാമ്പ്യൻസ് ലീഗ് ലക്‌ഷ്യം വെച്ചിട്ടാണ്. ആയതിനാൽ വിലക്ക് നിലവിൽ വരുന്നതിനു മുമ്പ് കിരീടം ഉയർത്താൻ സർവശക്തിയും എടുത്ത് അവർ പോരാടും. പ്രീമിയർ ലീഗ് ലിവർപൂൾ സ്വന്തമാക്കും എന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് തന്റെ ഏറ്റവും മികച്ച സ്‌ക്വാഡിനെ തന്നെ ഗാർഡിയോള കളത്തിൽ ഇറക്കും. പരിക്ക് മാറി സ്റ്റെർലിങ് മടങ്ങി വരുന്നതും, ലപോർട്ടയും ഡി ബ്രൂയണയും ഫോമിലേക്ക് ഉയർന്നതും നീല കുപ്പായക്കാർക്ക് ആൽമവിശ്വാസം നൽകും.
കഴിഞ്ഞ സീസണിലേക്കാൾ സിദാന്റെ കീഴിൽ മാഡ്രിഡ് നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. ഹസാഡിന്റെ പരിക്ക് പക്ഷെ സ്പാനിഷ് വമ്പൻമാർക്ക് ക്ഷീണമാകും. എന്നാൽ ബെയ്ൽ പരിക്ക് മാറി വന്നത് ശുഭസൂചനയാണ്. പക്ഷെ കഴിഞ്ഞ മത്സരത്തിൽ ലെവന്റെയോട് ഏറ്റ തോൽവി മാനസികസമ്മർദ്ദം നല്കാൻ സാധ്യത ഉണ്ട്. മാത്രമല്ല ബെൻസിമയും യോവിച്ചും ഗോളുകൾ കണ്ടെത്താൻ പ്രയാസപ്പെടുന്നത് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ട്. പക്ഷെ ബാക്കി എല്ലാ മേഖലകളിലും റയൽ ശക്തരാണ്.സ്വന്തം മൈതാനിയിൽ കളിക്കുന്ന മുൻതൂക്കം ഗാർഡിയോളയുടെ ചാണക്യ തന്ത്രങ്ങളെ മറികടക്കാൻ സഹായിക്കുമോ എന്ന് കണ്ടറിയാം.






































