ഇന്ത്യ – നോര്‍ത്ത് ഈസ്റ്റ് സൗഹൃദ മൽസരം സമനിലയിൽ അവസാനിച്ചു
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്- ഇന്ത്യൻ ദേശീയ ടീം സൗഹൃദ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൽസരം അവസാനിച്ചത്. ഇന്ത്യക്ക് വേണ്ടി ഛേത്രി ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി അസമോഹ ഗ്യാൻ ആണ് ഗോൾ നേടിയത്. അടുത്തയാഴ്ച ബംഗ്ലാദേശിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ബ്ലൂ ടൈഗേഴ്സിനെ ഒരുക്കുന്നതിനാണ് മത്സരം നടന്നത്.
മൽസരം തുടങ്ങി മുപ്പത്തിനാലാം മിനിറ്റിൽ ഛേത്രി ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ പത്ത് മിനിട്ടിന് ശേഷം നോർത്ത് ഈസ്റ് യുണൈറ്റഡ് മറുപടി ഗോൾ നേടി. പിന്നീട് ഇരു ടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ, ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് 11 പുതിയ മുഖങ്ങളെയാണ് ഇറക്കിയത്. എന്നാൽ മൽസരത്തിൽ ഇന്ത്യൻ താരം ജിങ്കന് പരിക്ക് പറ്റി. മത്സരം തുടങ്ങി പത്താം മിനിറ്റിൽ ആണ് ജിങ്കന് പരിക്ക് പറ്റിയത്.






































