ലിയണല്‍ മെസ്സിയെ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കാന്‍ ഫിഫ വോട്ടിംഗില്‍ ഒത്തുകളി നടത്തിയെന്ന് ആരോപണം
സൂറിച്ച്: ബാഴ്സലോണ സൂപ്പർ താരം ലിയോണല്‍ മെസ്സിയെ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കാന്‍ ഫിഫ വോട്ടിംഗില്‍ തിരിമറി നടന്നെന്ന ആരോപണം ശക്തമാകുന്നു. നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ജുവാന്‍ ബറേറയാണ് ആരോപണവുമായി എത്തിയത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫിഫ വ്യക്തമാക്കി. മികച്ച ഫുട്ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ താന്‍ വോട്ടേ ചെയ്തിരുന്നില്ലെന്ന് ബറേറ പറഞ്ഞു. എന്നാല്‍ ഫിഫയിലെ വോട്ടിംഗ് രേഖകള്‍ പ്രകാരം ബറേറയുടെ ആദ്യ വോട്ട് മെസ്സിക്കും രണ്ടാം വോട്ട് സാഡിയോ മാനെക്കും മൂന്നാം വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമാണ് ചെയ്തത്.
മെസ്സിക്ക് എന്തുകൊണ്ടാണ് താങ്കൾ വോട്ട് ചെയ്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിക്കാരഗ്വ പറഞ്ഞത് താന്‍ ഇത്തവണ വോട്ടേ ചെയ്തിട്ടില്ലെന്നാണ്. കഴിഞ്ഞ വര്‍ഷം താന്‍ മെസ്സിക്ക് വോട്ട് ചെയ്തിരുന്നുവെന്നും ഈ വര്‍ഷം ആര്‍ക്കും ചെയ്തിട്ടില്ലെന്നും ബറേറ പറഞ്ഞു. അതേ സമയം, ഈജിപ്തില്‍ നിന്ന് ലിവര്‍പൂള്‍ താരം മുഹമ്മദ് സലയ്ക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ കണക്കിലെടുത്തില്ലെന്ന ആരോപണവുമായി ഈജിപ്ത് ഫുട്ബോള്‍ ഫെഡറേഷനും രംഗത്തെത്തി.