18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിർത്തി
മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. 185 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തി. അഞ്ചാം ദിവസമായ ഇന്നലെ ഇംഗ്ലണ്ടിനെ 197ന് ഓൾഔട്ടാക്കി ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തി. 383 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ്ങിൽ ശോഭിക്കാൻ കഴിഞ്ഞില്ല. പാറ്റ് കമ്മിന്‍സാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ അന്തകൻ ആയത്. പാറ്റ് നാല് വിക്കറ്റ് നേടി.
18/2 എന്ന നിലയിൽ അഞ്ചാം ദിവസം ബാറ്റിങ് ആരംഭിച്ച ഇംഗ്ളണ്ടിന് ജോ ഡെൻലിയും, ജേസൺ റോയിയും നല്ല രീതിയിൽ സ്‌കോർ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ സ്‌കോർ 66ൽ നിൽക്കെ 31 റൺസ് എടുത്ത റോയിയെ ഇംഗ്ലണ്ടിന് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇംഗ്ളണ്ടിന് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. പിന്നീട് ജോസ് ബട്ലർ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും 34 റൺസ് എടുത്ത ബട്ലറെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയതോടെ ഇംഗ്ളണ്ടിന്റെ വിജയ പ്രതീക്ഷകൾ അവസാനിച്ചു. മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി ബെൻ സ്റ്റോക്‌സ് ഒരു റണ്ണിന് പുറത്തായി. ഒസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാലും, ഹെയ്‌സൽവുഡ് രണ്ടും വിക്കറ്റ് നേടി.
200/5 എന്ന നിലയിൽ നാലാം ദിവസം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 301ൽ അവസാനിച്ചു. ഇതോടെ 196 റണ്‍സിന്റെ ലീഡ് ആണ് ഓസ്‌ട്രേലിയ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി . റോറി 81 റൺസും, റൂട്ട് 71 റൺസും നേടി. പിന്നീട് ജോസ് ബട്ലർ നേടിയ 41 റൺസാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹാസല്‍വുഡ് നാലും, മിച്ചൽ സ്റ്റാർക് മൂന്നും വിക്കറ്റ് നേടി. 196 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്സ്മാന്മാർ വീണ്ടും പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്സിലും വാർണർ പൂജ്യത്തിന് പുറത്തായി. 44/4 എന്ന നിലയിൽ പതറിയ ഓസ്‌ട്രേലിയയെ ഇത്തവണയും രക്ഷിച്ചത് സ്റ്റീവ് സ്മിത്ത് ആണ്. ഇത്തവണ 82 റൺസാണ് താരം നേടിയത്. സ്മിത്തിൻറെ ബാറ്റിങ് മികവിൽ ഓസ്‌ട്രേലിയ 186-6 എന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.






































