ചെൽസിക്ക് ആദ്യവിജയം ഇനിയും അകലെ
ലീഗിലെയും സൂപ്പർ കപ്പിലെയും തോൽവികൾക്ക് ശേഷം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആദ്യ ഹോം മത്സരത്തിനിറങ്ങിയ ഫ്രാങ്ക് ലാംപാർഡിനും കൂട്ടാളികൾക്കും ലെസ്റ്റർ സിറ്റിയുമായി സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചെൽസിക്കായി യുവതാരം മെയ്സൺ മൗണ്ട് വലകുലുക്കിയപ്പോൾ ലെസ്റ്റർ മിഡ്ഫീൽഡർ വിൽഫ്രെഡ് എൻഡീഡി സമനിലഗോൾ നേടി. ഇതോടെ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ് നീലപ്പടയ്ക്ക്.
ആദ്യ 10 മിനുട്ടിൽ അസാമാന്യ ആക്രമണ ഫുട്‌ബോൾ കാഴ്ച്ചവെച്ച ചെൽസി ലെസ്റ്റർ വല നിറയ്ക്കുമെന്ന് തോന്നിച്ചെങ്കിലും, ആദ്യ ഗോളിന് ശേഷം അതേ ഇന്റൻസിറ്റി കാത്തുസൂക്ഷിക്കാൻ അവർക്കായില്ല. പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ലെസ്റ്റർ രണ്ടാം പകുതിയിൽ എപ്പോൾ വേണമെങ്കിലും ഗോൾ നേടാമെന്ന അവസ്ഥയായിരുന്നു. ലിവർപൂളുമയി എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന ആവേശപ്പോരാട്ടത്തിന്റെ ആഘാതം ചെൽസി നിരയിലും പ്രകടമായിരുന്നു. അവസാന നിമിഷങ്ങളിൽ മാഡിസണും, വാർഡിയും അവർക്ക് ലഭിച്ച അവസരങ്ങൾ പാഴാക്കിയില്ലായിരുന്നെങ്കിൽ ഒരു പോയിന്റും നേടാനാവാതെ ആദ്യ ഹോം മത്സരം പൂർത്തിയാക്കേണ്ടി വരുമായിരുന്നു നീലപ്പടയ്ക്ക്.
കഴിഞ്ഞ മത്സരത്തിന്റെ ക്ഷീണവും, മിഡ്ഫീൽഡിലെ അപാകതകളുമാണ് ചെൽസിക്ക് വിനയായത്. മുന്നേറ്റനിര കാര്യമായ ഫോം കാണിക്കാത്തതും അവർക്ക് വിനയായി. എന്നാൽ അസ്‌പി ഒഴികെയുള്ള പ്രതിരോധനിര ഓരോ കളിയും മെച്ചപ്പെട്ടു വരുന്നുണ്ട്. റൂഡിഗർ, റീസ് ജെയിംസ്, ഹഡ്സൻ ഓഡോയി തുടങ്ങിയവരുടെ തിരിച്ചു വരവും സഹായകമായേക്കും. നോർവിച്ച് സിറ്റിയുമായുള്ള അടുത്ത മത്സരവും വിജയിക്കാനായില്ലെങ്കിൽ തുടക്കത്തിൽത്തന്നെ വലിയ സമ്മർദമാവും ലാംപാർഡിനെ കാത്തിരിക്കുക.
ജസീം അലി