ന്യൂസിലാൻഡ് എക്കാലത്തും ക്രിക്കറ്റിലെ കറുത്ത കുതിരകൾ ആയിരുന്നു…ഒരു പറ്റം മികച്ച കളിക്കാർ എന്നും അവർക്കുണ്ടാരുന്നു ..ആൾറൗണ്ട് മികവാണ് അവരുടെ പ്രത്യേകത ..റിച്ചാർഡ് ഹാഡ്‌ലിയും ,ജോൺ റൈറ്റും,ഗ്രേറ്റ് ബാച്ചും അരങ്ങുവാണ നിരയിലേക്കാണ് 94 ൽ സ്റ്റീഫൻ ഫ്ലെമിംഗ് വരുന്നത് . ഇടങ്കയ്യന്റെ അനായാസതയും,സുന്ദരമായ സ്ട്രോക്ക് പ്ലേയുമായി വന്ന ഫ്ലെമിംഗ് അരങ്ങേറ്റ മത്സരത്തിൽ തന്നെ 90 റൺസ് നേടി . കേപ്പ് ടൗണിൽ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ ഡബിൾ സെഞ്ച്വറി ക്രിക്കറ്റിലെ സുന്ദര കാഴ്ചകളിൽ ഒന്നാണ്.
അധികം താമസിയാതെ ടീമിന്റെ നായകനായി മാറിയ ഫ്ലെമിംഗ് ന്യൂസിലാൻഡ് ടീമിനെ ജയിക്കാൻ പഠിപ്പിച്ചു.ക്രിക്കറ്റിന്റെ സാങ്കേതിക വശങ്ങളിൽ അസാമാന്യ അറിവുണ്ടായിരുന്ന ഫ്ലെമിംഗ് വളരെ വേഗം തന്നെ മികച്ച ക്യാപ്റ്റൻ എന്ന ഖ്യാതി നേടിയെടുത്തു.ടെസ്റ്റിലും,ഏകദിനത്തിലും ഒരു പോലെ മികവ് കാട്ടിയ ഫ്ലെമിങ്ങിന്റെ കീഴിൽ ന്യൂസിലാൻഡ് ഐ സി സി ട്രോഫിയോളം വളർന്നു .
സുന്ദരമായ പാദ ചലനങ്ങളും,അനായാസമായ ശൈലിയും ഫ്ലെമിങ്ങിനെ കാണികളുടെ മനസ്സിൽ കുടിയിരുത്തി. ഒന്നാംതരം ഫീൽഡർ കൂടി ആയിരുന്ന ഫ്ലെമിംഗ് നൂറിലേറെ ക്യാച്ചുകളും സ്വന്തം പേരിൽ ചേർത്തു . ഏകദിനത്തിലും ,ടെസ്റ്റിലും ഒരു പോലെ തിളങ്ങിയിരുന്ന ഫ്ലെമിംഗ് ,ലീ ജെർമന്റെ കയ്യിൽ നിന്നും വാങ്ങിയ ക്യാപ്റ്റൻ സ്ഥാനം വെറ്റോറിക്ക് കൊടുത്തു തിരിച്ചു പോകുമ്പോളേക്കും ന്യൂസിലാൻഡ് എന്ന ടീമിനെ മറ്റാരോടും കിട പിടിക്കാവുന്ന ടീമാക്കി മാറ്റിയിരുന്നു .
വിരമിച്ചതിനു ശേഷവും,ക്രിക്കറ്റിൽ സജീവമായ ഫ്ലെമിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ കാലങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഓപ്പൺ ചെയ്തിരുന്നു ,ഇപ്പോളും അവരുടെ ഒഫീഷ്യൽ സൈഡിൽ നിറ സാന്നിധ്യമാണ് ഫ്ലെമിംഗ്.അതിനു പുറമെ,ഓസ്‌ട്രേലിയൻ 20 -20 ലീഗായ ബിഗ് ബാഷിലെ ,മെൽബൺ സ്റ്റാർസ് എന്ന ടീമിന്റെ കോച്ചും ആയി പ്രവർത്തിക്കുന്നു ക്രിക്കറ്റ് സാങ്കേതികതയുടെ അറ്റം കണ്ട മഹാനായ ഈ കളിക്കാരൻ.