ബൗണ്ടറികളുടെ എണ്ണമായിരിക്കരുത് ഒരിക്കലും വിജയിയെ നിര്‍ണയിക്കാനുള്ള അടിസ്ഥാനം; ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെൻഡുൽക്കർ
മുംബൈ: സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി പരീക്ഷിക്കാവുന്നതാണെന്നും, അല്ലാതെ വിജയിയെ തീരുമാനിക്കേണ്ടത് മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം കൊണ്ടല്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു .

മത്സരങ്ങൾ ടൈ ആയാൽ വിജയിയെ തീരുമാനിക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ കൂടി അനുവദിക്കുകയാണ് വേണ്ടത്. അല്ലാതെ ഇരു ടീമും നേടിയ ബൗണ്ടറികളുടെ എണ്ണമായിരിക്കരുത് വിജയിയെ തീരുമാനിക്കേണ്ടതെന്നും സച്ചിൻ പറഞ്ഞു. ഇത് ലോകകപ്പ് ഫൈനല്‍ മത്സരങ്ങളിൽ മാത്രമല്ല, എല്ലാ മത്സരങ്ങളിലും അങ്ങനെതന്നെയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ വേൾഡ് കപ്പ് സെമി ഫൈനൽ മൽസരങ്ങളിൽ നിലവിലെ രീതി മാറ്റേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകള്‍ക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്ന രീതിയായിരിക്കും നല്ലതെന്ന് സച്ചിന് പറഞ്ഞു. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ധോണി ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താനായിരുന്നെങ്കില്‍ ധോണിയെ അഞ്ചാമത് ബാറ്റിംഗിനിറക്കുമായിരുന്നു എന്നും അതേ സമയം, ധോണിക്കുശേഷം ഹര്‍ദ്ദിക് ആറാം നമ്പറിലും കാര്‍ത്തിക് ഏഴാമനായും വരുന്നതായിരുന്നു ഉചിതമെന്നും സച്ചിന് വ്യക്തമാക്കി.