നെയ്മറിന് നേരെ വലയെറിഞ്ഞ് സ്പാനിഷ് ക്ലബ്ബ് ബാഴ്സ; 307 കോടിയും രണ്ടു കളിക്കാരെയും നൽകും
ബാഴ്സലോണ: നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ എന്ന 27 കാരനായ നെയ്മറെ അറിയാത്തവരായി ആരുമില്ല. കാൽപന്ത് കളിയിലെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കാവുന്ന നെയ്മർ ബ്രസീലിയൻ ഫുട്ബോൾ താരമാണ്. ലോകത്തെമ്പാടും ആരാധകരുള്ള താരം ബ്രസീൽ ദേശീയ ടീം, ഫ്രഞ്ച് ലീഗ് ക്ലബ്ബായ പാരീസ് സെയിന്റ് ജർമൻ FC എന്നീ ടീമുകൾക്ക് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്.
എന്നാൽ ഈ ബ്രസീൽ സൂപ്പർ താരം നെയ്മറിനെ വീണ്ടും ക്ലബ്ബിലെത്തിക്കാൻ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ശ്രമിക്കുകയാണ്. പിഎസ്ജിയുടെ താരമായ നെയ്മറിനായി കുടീഞ്ഞോയെയും ഡെംബലെയെയും കൂടാതെ 307 കോടി രൂപയും നൽകാമെന്നാണ് ബാഴ്സയുടെ ഇപ്പോഴത്തെ ഓഫർ.
അത്ലറ്റിക്കോ മാഡ്രിഡിൽനിന്ന് ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാനെ 926 കോടി വിലയ്ക്ക് വാങ്ങിയതിന് പിന്നാലെയാണ് ബാഴ്സ താരത്തിന് നേരെ വലയെറിഞ്ഞത്. അതേ സമയം, ബാഴ്സയുടെ ഓഫർ വേണ്ടന്ന് വച്ച പിഎസ്ജി, 270 മില്യണ്‍ പൗണ്ടിൽ (2300 കോടി രൂപ) കുറഞ്ഞ ഒരു ഡീലിനും ഇല്ലെന്നും അറിയിച്ചു.
2018 ജനുവരിയിൽ 924 കോടി രൂപയ്ക്കാണ് ബാഴ്സ ബ്രസീൽ താരമായ കുടീഞ്ഞോയെ സ്വന്തമാക്കിയത്. 808 കോടി രൂപ മുടക്കിയാണ് ഫ്രഞ്ചുകാരനായ ഡെംബലയെ കറ്റാലൻസ് തട്ടകത്തിലെത്തിച്ചത്. 222 മില്യണ്‍ യൂറോ മുടക്കിയാണ് നെയ്മറെ പാരീസ് സെയിന്റ് ജർമൻ 2017ൽ ബാഴ്സയിൽ നിന്ന് സ്വന്തമാക്കിയത്.