രാഹുലിന്റെ മികവിൽ പഞ്ചാബ്
ഐപിഎല്ലിൽ തുടർച്ചയായ നാലാം ദിവസവും ചെറിയ സ്കോറുകൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. രണ്ടു ഇന്നിങ്‌സുകളിലുമായി ആകെ പിറന്നത് 26 ബൗണ്ടറികളും 7 സിക്സറുകളും മാത്രം.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ വാർണറുടെ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 150 കടത്താൻ സഹായിച്ചത്. തുടക്കത്തിലേ ബെയർസ്റ്റോയെ നഷ്ടമായത് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. 26 റൺസ് എടുത്ത വിജയ് ശങ്കർ പുറത്തായപ്പോൾ സ്കോർ 10 .4 ഓവറിൽ 56 റൺസ് ആയിരുന്നു. അവസാന പത്തോവറിൽ വാർണറുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനവും അവസാന ഓവറിൽ ദീപക് ഹൂഡ അടിച്ചെടുത്ത 15 റൺസുമാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. വാർണർ 62 പന്തിൽ 70 റൺസ് നേടി. മുജീബുർ റഹ്മാൻ, അശ്വിൻ, ഷമി എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ ഗെയിലിനെ നഷ്‌ടമായ പഞ്ചാബിനെ രാഹുലും മായങ്ക് അഗർവാളും ചേർന്നുള്ള നൂറു റൺസിന്റെ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. മയങ്ക അഗർവാൾ പുറത്തായ ശേഷം അടുത്തടുത്ത ഓവറുകളിൽ വിക്കറ്റുകൾ വീഴുകയും റൺ നിരക്ക് കുറയുകയും ചെയ്തപ്പോൾ പഞ്ചാബ് ചെറുതായൊന്നു സമ്മർദ്ദത്തിലായെങ്കിലും അവസാന ഓവറിൽ രാഹുൽ അവരെ വിജയത്തിലെത്തിച്ചു. മായങ്ക് അഗർവാൾ 55 റൺസ് എടുത്തു പുറത്തായപ്പോൾ രാഹുൽ 71 റൺസുമായി പുറത്താകാതെ നിന്നു. 21 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശർമയുടെ പ്രകടനം മികച്ചു നിന്നു.