പേസർ ശ്രീശാന്തിന്റെ വിലക്ക് ഏഴ് വർഷമായി കുറച്ചു: അടുത്ത വർഷം ഓഗസ്റ്റിൽ വിലക്ക് അവസാനിക്കും
മുൻ ഇന്ത്യ പേസർ ശ്രീശാന്തിൻറെ വിലക്ക് ബിസിസിഐ ഏഴ് വർഷമായി കുറച്ചു. അടുത്ത വർഷം ഓഗസ്റ്റോടെ താരത്തിന്റെ വിലക്ക് മാറും. ഐപിഎൽ ഗെയിമുകളിൽ സ്പോട്ട് ഫിക്സിംഗ് നടത്തിയെന്നാരോപിച്ചായിരുന്നു ശ്രീശാന്തിനെ ആജീവനാന്തം വിലക്ക് ഏർപ്പെടുത്തിയത്. ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ നടപടി. 13.09.2013 മുതൽ ആണ് ശ്രീശാന്തിന് വിലക്ക് കിട്ടിയത്.
എന്നാൽ വിലക്ക് മാറിയെങ്കിലും 36 വയസുള്ള താരം ഇനി എങ്ങനെ മടങ്ങി വരും എന്ന സംശയം എല്ലാവര്ക്കും ഉണ്ട്. അടുത്ത യോഗത്തിൽ ഉത്തരവ് സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ സമിതിയുടെ (സിഒഎ) മുന്നിൽ വയ്ക്കും. 2013-ൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായി മത്സരിക്കുമ്പോൾ ആണ് കോഴ വിവാദത്തിൽ ശ്രീശാന്ത് പെടുന്നത്. കോടതി ശ്രീശാന്തിനെ വെറുതെവിട്ടെങ്കിലും ബിസിസിഐ വിലക്ക് മാറ്റിയിരുന്നില്ല. നിരവധി തവണ ശ്രീശാന്ത് അപ്പീൽ നൽകിയെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. ഈ വർഷം ഏപ്രിലിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ബിസിസിഐ ഓംബുഡ്സ്മാനോട് മൂന്ന് മാസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് ഇപ്പോൾ വന്നത്. ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 169 വിക്കറ്റുകൾ ആണ് തരാം ഇതുവരെ നേടിയത്. 2011 ലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.






































