ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി യുവന്‍റ്റസ്
ബെൻഫിക്ക, ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തില്‍ കരുത്തര്‍ ആയ യുവന്‍റ്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ആദ്യ മത്സരത്തില്‍ മക്കാബി ഹൈഫയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച ബെന്‍ഫിക്ക രണ്ടു ജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.ആദ്യം പിഎസ്ജിക്കെതിരെയും ഇപ്പോള്‍ ബെന്‍ഫിക്കക്കെതിരെയും തോല്‍വി നേരിട്ട യുവേ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മുന്‍ സീരി എ ചാമ്പ്യന്മാര്‍ പുറത്താവുന്ന ലക്ഷണം ആണ് കാണുന്നത്.
നാലാം മിനിറ്റിൽ തന്നെ അർക്കാഡിയസ് മിലിക്കിലൂടെ ലീഡ് നേടിയ യുവേക്ക് സ്വപ്നതുല്യമായ തുടക്കം ആണ് ലഭിച്ചത്.കളിയുടെ ആദ്യ 25 മിനിറ്റിൽ യുവന്റസിന്റെ ആധിപത്യം ആണ് കണ്ടത്.പകുതി സമയം അടുത്തപ്പോൾ, യുവന്റസിൽ നിന്നുള്ള സമ്മർദ്ദം കുറഞ്ഞതോടെ ബെൻഫിക്ക കൂടുതൽ നിയന്ത്രണവും പൊസഷനും നേടിത്തുടങ്ങി.യുവന്റസ് മിഡ്ഫീൽഡർ ഫാബിയോ മിറെറ്റി ബോക്‌സിനുള്ളിൽ റാമോസിനെ ഫൗൾ ചെയ്‌തതിനെ തുടർന്ന് 43-ാം മിനിറ്റിൽ സന്ദർശകർക്ക് പെനാൽറ്റി ലഭിച്ചു.ഗോള്‍ വലയിലാക്കി കൊണ്ട് ജോ മരിയോ ബെന്‍ഫിക്കയുടെ ആദ്യ ഗോള്‍ നേടി.55-ാം മിനിറ്റിൽ ഡേവിഡ് നേരെസ് നേടിയ രണ്ടാം ഗോള്‍ പിറന്നതോടെ യുവേ സമ്മര്‍ദത്തിലായി.അതിനു ശേഷം ചില മികച്ച അവസരങ്ങള്‍ ലഭിച്ചു എങ്കിലും ആയ അവസരങ്ങള്‍ ഒന്നും മുതലാക്കാന്‍ കഴിയാതെ പോയതിനു തങ്ങളെ പഴിക്കുക മാത്രമേ യുവന്‍റ്റസിന് വഴിയുള്ളൂ.അടുത്ത മത്സരത്തില്‍ ദുര്‍ബലര്‍ ആയ മക്കാബി ഹൈഫയാണ് യുവന്‍റ്റസിന്റെ എതിരാളികള്‍.






































