Foot Ball Stories Top News

പട്ടിണിയിൽ നിന്നും ലഹരിയിൽ നിന്നും ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുകയാണ് സിയാച്

April 7, 2020

author:

പട്ടിണിയിൽ നിന്നും ലഹരിയിൽ നിന്നും ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുകയാണ് സിയാച്

അന്ന് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ പതിവിലും നേരമിരുട്ടിയിട്ടുണ്ട്. കൂട്ടുകാരുടെ കൂടെയിരുന്ന് നേരം പോയതറിഞ്ഞില്ലല്ലോ. ഉമ്മയും ജ്യേഷ്ഠനും വീടിന്റെ മുൻവശത്തു തന്നെയിരിപ്പുണ്ട്. കള്ളിന്റെ മണം കിട്ടിയാൽ ഇന്നും വഴക്കുറപ്പാണ്. അവരെ കാണാത്ത മട്ടിൽ പതിയെ അവൻ അകത്തേക്ക് കയറിപ്പോവാനാഞ്ഞു. പുറകിൽ ഉമ്മയുടെ ശബ്ദം. പതിവു പോലെ ദേഷ്യത്തിലല്ല. നിരാശയും സങ്കടവുമൊക്കെ നിറഞ്ഞ ഒരഭ്യർത്ഥന പോലെയാണ് അവനത് തോന്നിയത്.

മോനേ നീയിതെന്ത് ഭാവിച്ചാണ്. എത്ര കാലമെന്ന് പറഞ്ഞാണ് നീയീ കള്ളും കഞ്ചാവുമായി ജീവിതം തള്ളിനീക്കുക. ആരോടാണ് നീയീ ദേഷ്യവും പകയുമൊക്കെ കാണിക്കുന്നത്? കത്തിത്തീർന്നു പോകുന്നത് നിന്റെ ജീവിതമാണെന്നത് ഓർമ വേണം. 16 വയസ്സേയുള്ളൂ നിനക്ക്. അന്ന് വാപ്പയുടെ ഖബറിനരികിൽ വച്ച് എന്താണ് നീയെന്നോട് പറഞ്ഞത്. എല്ലാം നിർത്താമെന്നല്ലേ. ഇനി ജീവിതമിങ്ങനെ പാഴാക്കിക്കളയില്ലെന്നല്ലേ. പടച്ചവൻ തന്ന കഴിവ് നിനക്കും കുടുംബത്തിനും വേണ്ടി ഉപയോഗിക്കും എന്ന് പ്രതിജ്ഞയെടുത്തില്ലേ. മോനേ എനിക്ക് നിന്റെ കാര്യത്തിൽ അതിയായ സങ്കടമുണ്ട്. നിനക്ക് പലതും ചെയ്തു തരണമെന്നുണ്ട്. പക്ഷെ 8 മക്കളെ പോറ്റാൻ ഈ ഉമ്മ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് നിനക്ക് അറിയുന്നതല്ലേ….

കുനിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലെപ്പഴോ ഉമ്മയുടെ മുഖം ഇരുണ്ട വെളിച്ചത്തിൽ അവൻ കണ്ടു. വാപ്പ മരിച്ച് നാലു വർഷത്തിന് ശേഷം ആദ്യമായി ആ ഖബറിടം ഒന്ന് കാണാൻ അവസരം കിട്ടിയ ആ രാത്രി, അന്നിതേ മുഖമാണ് അവന് ഊർജമേകിയത്. ഉള്ളിൽ കനലു പോലെ പുകഞ്ഞ നീറ്റൽ കെടുത്താൻ അവൻ തിരഞ്ഞെടുത്തത് കാൽപ്പന്താണ്. തന്റെ ജ്യേഷ്ഠന്മാർ പരാജയപ്പെട്ടു മടങ്ങിയ അതേ കളി. പിഞ്ഞിതുടങ്ങിയ തുകൽപന്ത് കാലിൽ കിട്ടുമ്പോൾ മാത്രം അവനെല്ലാം മറന്നു. എതിരാളികളെ വെട്ടിയൊഴിഞ്ഞ് മുന്നോട്ട് കുതിക്കുമ്പോൾ മാത്രം അവന്റെ നീറ്റൽ ഒന്നടങ്ങി. ഇടം കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോൾകീപ്പറെയും മറികടന്ന് പോസ്റ്റിന്റെ മൂലയിൽ മഴവില്ലു പോലെ വളഞ്ഞിറങ്ങിയപ്പോൾ അവനറിയാതെ പുഞ്ചിരിച്ചു. കളി കഴിഞ്ഞു കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ വീശിയെത്തിയ ഇളംതെന്നൽ തഴുകിയുണക്കിയത് അവന്റെ മുടിയിഴകളെ മാത്രമല്ല, ഉണങ്ങാൻ മടിച്ച മുറിവുകളെ കൂടിയായിരുന്നു.
പക്ഷെ ഹക്കിം സിയെക്ക് എന്ന പതിനാറുകാരന് വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു കാര്യങ്ങൾ. FC Heerenveen എന്ന ഡച്ച് ക്ലബ്ബിന്റെ അക്കാദമിയിൽ അവന് ഇടം ലഭിച്ചെങ്കിലും പ്രൊഫഷണൽ ഫുട്‌ബോളിന്റെ കാഠിന്യം അവനെ തളർത്തി. തന്നെക്കാൾ മോശം കളിക്കാർ പോലും ഫസ്റ്റ് ടീമിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടുന്നതായി അവന് തോന്നി. ദാരിദ്യവും, അവഗണനയും, കടുത്ത മാത്സര്യവും പഴയതെല്ലാം വീണ്ടുമോർമിപ്പിച്ചു. തിരികെ കിട്ടിയെന്ന് കരുതിയ ജീവിതം വീണ്ടും പതിയെ വഴുതി വീഴാൻ തുടങ്ങി. ട്രെയിനിങ് സെഷനുകൾക്ക് അവനെ കാണാറില്ലാതായി. മൈതാനത്തേക്കാൾ അവന് പ്രിയം മദ്യശാലകളോടായി. പതിയെ പൊങ്ങിപ്പറക്കുന്ന പുകചുരുളുകൾക്ക് കാറ്റു നിറച്ച പന്തിലും ഘനം കുറവായി തോന്നി. അവൻ പതിയെ വിസമൃതിയിലേക്കാണ്ട് പോവുകയായിരുന്നു…..

പിറ്റേ ദിവസം അവനെ കാണാനൊരതിഥിയുണ്ടായിരുന്നു. അസീസ് ദൗഫിക്കർ. ഡച്ച് ലീഗിലെ ആദ്യ മൊറോക്കൻ പ്രൊഫഷണൽ കളിക്കാരൻ. വാപ്പയില്ലാത്ത അവനെ സ്വന്തം മകനെപ്പോലെ അയാൾ ചേർത്തുപിടിച്ചു. എരിഞ്ഞടങ്ങാമായിരുന്ന കരിയർ അവർ പുനരുജ്ജീവിപ്പിച്ചു. മാന്ത്രിക സിദ്ധിയുള്ള ഇടം കാലിനൊപ്പം പക്വതയും കഠിനാധ്വാനവും കൂടെ ചേർത്തു വച്ചപ്പോൾ അവനിലെ ജീനിയസ് ഉണർന്നു.
വലതു വിങ്ങിൽ നിന്നും അകത്തേക്ക് ഡ്രിബിൾ ചെയ്തു കയറി വരുന്ന സിയെക്ക് ഒരു സ്ഥിരം കാഴ്ചയായി. കളി വായിച്ചെടുക്കാനുള്ള കഴിവും അസാമാന്യ വിഷനും അവനെ കൂടുതൽ അപകടകാരിയാക്കി. ഇടം കാലുകൊണ്ട് തൊടുത്ത ഷോട്ടുകൾക്കും ക്രോസുകൾക്കും മറുപടിയില്ലാതായി. അവന്റെ പ്രശസ്തി ക്ലബിനും മേലെ വളർന്നു. പ്രൊഫഷനൽ താരമായതിന് ശേഷം Heerenveenൽ നിന്നും FC Twenteയിലേക്ക് ചേക്കേറി. ഡച്ച് ലീഗിലെ എണ്ണം പറഞ്ഞ കളിക്കാരിലൊരാളായി. അവിടെയും മികച്ച പ്രകടനം തുടർന്ന അവനു വേണ്ടി അയാകസിൽ നിന്നും ഓഫർ വന്നു.
എറിക് ടെൻ ഹാഗ് എന്ന ബുദ്ധിരാക്ഷസന് കീഴിൽ അയാക്‌സിന്റെ യുവതുർക്കികൾ ലീഗിലും ചാമ്പ്യൻസ് ലീഗിലും വിപ്ലവം കാഴ്ച്ചവെച്ചപ്പോൾ ഡിയോങ്ങിനും ഡിലൈറ്റിനുമൊപ്പം മിന്നിതിളങ്ങി സിയെക്കുമുണ്ടായിരുന്നു. റയൽ മാഡ്രിഡിനെയും തകർത്തു മുന്നേറിയ ടീം ടോട്ടൻഹാമിനു മുന്നിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി പുറത്തു പോയെങ്കിലും അയാക്‌സും ഹക്കിം സിയെക്കും ടൂർണമെന്റിലെ നയനസുന്ദര കാഴ്ചകളായിരുന്നു. കളിയിൽ മാത്രമല്ല പെരുമാറ്റത്തിലും അവനൊരുപാട് വളർന്നിരുന്നു. തന്റെ പ്രിയപ്പെട്ട പത്താം നമ്പർ പുതിയ താരം തടിച്ചിനു വേണ്ടി നൽകിക്കൊണ്ട് അവൻ വിട പറഞ്ഞത് തന്റെ കഴിഞ്ഞകാലത്തോടും കൂടെയായിരുന്നു.

യൂറോപ്പിലെ പല മുൻനിര ക്ലബുകളുമായി ചേർത്തും ട്രാൻസ്ഫർ വാർത്തകളുണ്ടായിരുന്നെങ്കിലും അവൻ തിരഞ്ഞെടുത്തത് ലണ്ടനിലെ നീലപ്പടയാണ്. അവന്റെ കരിയറിലെ ഏറ്റവും വലിയ സ്റ്റെപ്പ്. സ്റ്റാംഫോർഡ് ബ്രിഡ്ജിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അടുത്ത സീസൺ തൊട്ട് അവൻ പന്തുതട്ടും. കാണികൾക്കിടയിൽ നിറഞ്ഞ കണ്ണുകളോടെ ഒരു ഉമ്മയുമുണ്ടാകും…

Jaseem Ali

Leave a comment