ല ലീഗെയിൽ ലീഡ് ഉയർത്തി റയൽ
ല ലീഗ കിരീട പോരാട്ടത്തിൽ നിർണായക ജയവുമായി റയൽ മാഡ്രിഡ്. ഒസാസുനയെ എവേ മത്സരത്തിൽ 1-4 ന് മറികടന്നാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. തങ്ങളുടെ ലീഡ് 6 പോയിന്റ് ആക്കി ഉയർത്താൻ ഇതോടെ അവർക്കായി. മാസങ്ങളോളം ഗോൾ ക്ഷാമം നേരിട്ട ഇസ്കോ, യോവിച് എന്നിവർ നേടിയ ഗോളുകൾ റയലിന്റെ പ്രതീക്ഷ വർദ്ധിപ്പിച്ചു.
ആദ്യം ലീഡ് നേടാൻ സാധിച്ചു എന്നതൊഴിച്ചാൽ ഒസാസുനക്ക് കളിയിൽ കാര്യമായി ഒന്നും തന്നെ നേടാനായില്ല. റയൽ ക്യാപ്റ്റൻ റാമോസ് അനാവശ്യ ഫൗളിന് ചുവപ്പ് കാർഡ് കാണാതെ രക്ഷപെട്ടതും കളിയിൽ നിർണായകമായി. 14 ആം മിനുട്ടിൽ ഉനൈ ഗാർസിസയുടെ ഗോളിലാണ് ഒസാസുന ലീഡ് എടുത്തത്.
എന്നാൽ ഇസ്കോ, റാമോസ് എന്നിവരുടെ ഗോളിൽ ആദ്യ പകുതിക്ക് പിരിയും മുൻപ് തന്നെ റയൽ മത്സരം തിരികെ പിടിക്കുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ വസ്കേസ്, ലൂക്ക യോവിച് എന്നിവരും സ്കോർ ഷീറ്റിൽ ഇടം നേടി. ഒക്ടോബറിന് ശേഷം ആദ്യമായാണ് യോവിക് റയലിനായി ഗോൾ നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.






































