ഐപിഎല്‍ ലേലം : ഉച്ചക്ക് രണ്ടര മുതൽ
ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഇന്ന് ഉച്ചക്ക് രണ്ടര മുതൽ ആരംഭിക്കും. സ്റ്റാർ സ്പോർട്സിൽ ലേലം തൽസമയം കാണാൻ സാധിക്കും.കൊല്‍ക്കത്തയാണ് ഇത്തവണ താരലേലത്തിന് വേദിയാകുന്നത്. ഇത് ആദ്യമായാണ് കൊൽക്കത്തയിൽ ലേലം നടക്കുന്നത്.ലേലത്തിൽ ഒരു ടീമിന് അനുവദിച്ചിരിക്കുന്ന തുക 85 കോടിയാണ്. 186 ഇന്ത്യൻ താരങ്ങളും, 146 വിദേശ കളിക്കാരുമാണ് ലേലത്തിൽ ഉള്ളത്.എട്ട് ടീമുകൾക്കുമായി 73 സ്ലോട്ടുകൾ മാത്രമുള്ള ലേലം എല്ലാതവണത്തേയും പോലെ നീണ്ടതാകില്ല. 73ൽ 29 എണ്ണം വിദേശ താരങ്ങൾക്കുള്ളതാണ്.
കിംഗ്സ് ഇലവൻ പഞ്ചാബിനാണ് ഏറ്റവും കൂടുതൽ പണം, 42.70 കോടി രൂപയാണ് അവർക്കുള്ളത്. ഇന്ത്യയുടെ പ്രീമിയർ ടെസ്റ്റ് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ദില്ലി ക്യാപിറ്റൽസിന് ട്രേഡ് ചെയ്തതിന് ശേഷം പുതിയ നായകനെ ഈ ലേലത്തിലൂടെ സ്വന്തമാക്കാൻ ആകും അവർ ശ്രമിക്കുക. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവ് ക്യാപ്റ്റൻ ഇയോൺ മോർഗൻ അല്ലെങ്കിൽ ഓസ്ട്രേലിയയുടെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇവരിൽ ആരെങ്കിലുമാകും പഞ്ചാബ് ലേലത്തിലൂടെ നേടാൻ ശ്രമിക്കുക. ഇത്തവണ അഞ്ച് കേരള താരങ്ങൾ ആണ് ലേലത്തിൽ ഉള്ളത്. സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ജലജ് സക്സേന,വിഷ്ണു വിനോദ്,എസ്. മിഥുന് എന്നിവരാണ് കേരള താരങ്ങൾ. ഇവരിൽ അടിസ്ഥാന വില ഏറ്റവും കൂടുതൽ റോബിൻ ഉത്തപ്പക്കാണ്.






































