തലയെടുപ്പോടെ ഛേത്രിയും പിള്ളേരും : പെനാൽറ്റി ഷൂട്ടൗട്ടിൽ ലെബനനെ തോൽപ്പിച്ച് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ
ശനിയാഴ്ച ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ലെബനനെതിരെ 4-2 പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 2023 ലെ സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് കുതിച്ചു.
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഒരു സ്ഥാനം ഉയർന്ന് 100-ാം സ്ഥാനത്തെത്തിയ ഇന്ത്യ ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കുവൈത്തിനെ നേരിടും. നേരത്തെ നടന്ന മറ്റൊരു സെമിയിൽ കുവൈത്ത് 1-0ന് ബംഗ്ലാദേശിനെ തോൽപിച്ചിരുന്നു.
90 മിനിറ്റ് നിശ്ചിത സമയം ഗോൾ രഹിതമായി അവസാനിക്കുകയും അധിക സമയത്തിന് ശേഷവും വിജയിയെ കണ്ടെത്താനാകാതെ വരികയും ചെയ്‌തതോടെ സെമി ഫൈനൽ മത്സരം തീരുമാനിക്കാൻ പെനാൽറ്റികളിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ഇന്ത്യ തങ്ങളുടെ നാല് പെനാൽറ്റികളും ഗോളാക്കിയപ്പോൾ ഹസൻ മത്തൂക്കും ഖലീൽ ബാദറും ലെബനനുവേണ്ടി പിഴച്ചു.
കഴിഞ്ഞ മാസം 2023 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ ലെബനനെ 2-0 ന് തോൽപ്പിച്ച ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ലെബനൻ ഡിഫൻഡർമാർ മത്സരത്തിൽ ഭൂരിഭാഗവും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പുറകെ ആയതിനാൽ അദ്ദേഹത്തെ അവർ പൂട്ടി എന്നാൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ ആതിഥേയരെ മുന്നിലെത്തിക്കാൻ രണ്ട് സുവർണാവസരങ്ങൾ ലഭിച്ചു. എന്നാൽ, സുനിൽ ഛേത്രിക്ക് അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.






































