ആഷസ് 2023: ഉസ്മാൻ ഖവാജയുടെ സെഞ്ചുറിയിൽ 300 കടന്ന് ഓസ്‌ട്രേലിയ
ആദ്യ ആഷസ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇംഗ്ലണ്ട് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയതിന് ശേഷം, ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഓസ്‌ട്രേലിയൻ ബാറ്റർമാർ എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് കാണേണ്ടതുണ്ടായിരുന്നു. രണ്ടാം ദിവസ൦ അവസാനിച്ചപ്പോൾ , സന്ദർശകർ അല്പം മുന്നിലാണെന്ന് പറയാം.
പാറ്റ് കമ്മിൻസിന്റെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ 82 റൺസിന് പിന്നിലാണ്. 277 പന്തിൽ 14 ഫോറും രണ്ട് സിക്‌സും സഹിതം 126 റൺസെടുത്ത് പുറത്താകാതെ നിന്ന ഉസ്മാൻ ഖവാജയായിരുന്നു അവരുടെ രക്ഷകൻ. അലക്‌സ് കാരിയും ട്രാവിസ് ഹെഡും അർധസെഞ്ചുറി നേടി അദ്ദേഹത്തിന് പിന്തുണ നൽകി. തുടർച്ചയായ പന്തുകളിൽ ഡേവിഡ് വാർണറെയും മാർനസ് ലാബുഷാനെയെയും സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കിയതിന് ശേഷം രണ്ടാം ദിനം ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് നടത്തിയത്.
സ്റ്റീവ് സ്മിത്തും ഖവാജയും ചേർന്ന് 38 റൺസിന്റെ കൂട്ടുകെട്ടിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ ഉച്ചഭക്ഷണത്തിന് മുമ്പ് സ്മിത്തിനെ എൽബിഡബ്ല്യു ചെയ്ത് ബെൻ സ്റ്റോക്സ് പുറത്താക്കി. സ്മിത്ത് 16 റൺസ് എടുത്തിരുന്നു. ഓസ്‌ട്രേലിയയുടെ സ്‌കോർ 27 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിൽ, ഇംഗ്ലണ്ട് ഡ്രൈവർ സീറ്റിലാണെന്ന് തോന്നി. എന്നിരുന്നാലും, കാര്യങ്ങൾ അവിടെ നിന്ന് വഴിത്തിരിവായി തുടങ്ങി.
നാലാം വിക്കറ്റിൽ ഖവാജയും ട്രാവിസ് ഹെഡും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഓസ്‌ട്രേലിയ മുന്നേറി. എന്നാൽ ഈ കൂട്ടുകെട്ട് പൊട്ടിച്ചത് മൊയിൻ അലി ആണ്.അശേഹം ഹെഡിനെ പുറത്താക്കി. 650 ദിവസത്തിനുള്ളിൽ മൊയീന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് കൂടിയാണിത്. 63 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 50 റൺസെടുത്ത ഹെഡ് മികച്ച പ്രകടനം ആണ് നടത്തിയത്.
ഹെഡ് പോയതിന് ശേഷം ഖവാജ അഞ്ചാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഗ്രീൻ 68 പന്തിൽ 38 റൺസ് നേടിയ ശേഷം മൊയീന്റെ രണ്ടാമത്തെ ഇരയായി. അതിനിടെ, ഖവാജ തന്റെ സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരെ 1000 ടെസ്റ്റ് റൺസും തികച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 13000 റൺസ് തികയ്ക്കാൻ താരത്തിന് ഇപ്പോൾ മൂന്ന് റൺസ് കുറവാണ്.80 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്ത് പുറത്താകാതെ നിന്ന കാരിയും തന്റെ പങ്ക് വഹിച്ചു. ആറാം വിക്കറ്റിൽ 91 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് കാരിയും ഖവാജയും പടുത്തുയർത്തിയത്. ഓസ്‌ട്രേലിയ 94 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ഇന്ന് കളി അവസാനിപ്പിച്ചത്.






































