ആ പഴയ ‘rivalry’ മടങ്ങി വരുമോ?
21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗ് കാണാൻ തുടങ്ങിയ ഒരാൾ എന്ന നിലയിൽ, ‘football rivalry’ എന്ന വാക്ക് കേൾക്കുമ്പോൾ ഓർമ വരിക ആഴ്‌സണൽ – മാൻ യുണൈറ്റഡ് മത്സരങ്ങൾ ആണ്. ആർസെൻ വെങ്ങർ – ഫെർഗുസൺ, റോയ് കീൻ – വിയേര എന്നിവരുടെ പരസ്പര മത്സരബുദ്ധിയും വാശിയും ശരിക്കും ഇംഗ്ലീഷ് ഫുട്ബോളിനെ പഴയ റൗഡി സംസ്കാരത്തിലേക്ക് മടക്കി കൊണ്ട് പോയിട്ടുണ്ട്.
![](https://kalipanthu.com/wp-content/uploads/2023/01/manutd.png)
ഇന്ന് സാഹചര്യങ്ങൾ എല്ലാം മാറി. പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു ടീമുകളായി അവർ ചുരുങ്ങിയിരിക്കുന്നു. പക്ഷെ രണ്ടു ടീമും ഇപ്പോൾ ഏറ്റവും മികച്ച ഫോം നിലനിറുത്തുന്ന രണ്ടു വമ്പന്മാരായി മാറി കഴിഞ്ഞിരിക്കുന്നു. ഒരു ‘title defining’ മത്സരമായി ഇതിനെ പലരും കാണുന്നതിൽ കുറ്റം പറയാൻ പറ്റില്ല. ലിയാൻഡ്രോ ട്രോസാദിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുന്നു. റാഷ്‌ഫോർഡിന്റെ ചിറകിൽ ഏറി ചുവന്ന ചെകുത്താന്മാരും നീറി നിൽക്കുക ആണ്.
ഇനി വേണ്ടത് ആ പഴയ റൗഡി സംസ്കാരമാണ്. കസെമിറോ ഇല്ലാത്തത് യുണൈറ്റഡിന് ഈ കാര്യത്തിൽ ക്ഷീണമാകും. ഗ്രാനിറ്റ് ക്ഷാക്ക പക്ഷെ ആഴ്‌സണൽ ചേരിയിൽ ഈ കാര്യത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കും. ബെൻ വൈറ്റ്, റംസ്‌ഡെയിൽ എന്നിവരും ഗണ്ണേഴ്സിന്റെ ചേരിയിൽ മോശം വരില്ല. ഈ സീസണിൽ ആഴ്‌സണൽ തോറ്റതാകട്ടെ ഓൾഡ് ട്രാഫൊർഡിൽ മാത്രം. പകരം വീട്ടാനുള്ള മനോനില ആഴ്‌സണൽ കാണിക്കും എന്ന് ഉറപ്പ്.
യുണൈറ്റഡിന് ആവശ്യം ആ പഴയ ഫെർഗുസൺ മെന്ററാലിറ്റി ആണ് – ‘ഞങ്ങൾ വിചാരിച്ചാലും ആഴ്‌സണലിന് എതിരെ ഞങ്ങൾക്ക് തോൽക്കാൻ പറ്റില്ല’. സൗന്ദര്യ ഫുട്ബോളിന് ഇരു ടീമും മോശം അല്ല. ആരാധകരെ കോരി തരിപ്പിക്കുന്ന വീറും വാശിയും ഉണ്ടാകുമോ എന്ന് കണ്ടറിയാം