ലുസൈലിൽ മഞ്ഞവസന്തം തീർത്ത് അർജൻ്റീന-നെതർലൻഡ്സ് മത്സരം.!
ഇന്നലെ നടന്ന അർജൻ്റീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒരു ലോകകപ്പ് റെക്കോർഡ് കൂടിയാണ് പിറന്നത്. മത്സരത്തിൽ 16 തവണയാണ് റഫറി അൻ്റോണിയോ മിഗ്വേലിന് മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നത്. ഏറ്റവുമൊടുവിൽ ഒരു റെഡ്കാർഡും പുറത്തെടുക്കാൻ മിഗ്വേൽ നിർബന്ധിതനായി. 48 ഫൗളുകളാണ് മത്സരത്തിൽ പിറന്നത്. ഇരുടീമുകളുടെയും ക്യാപ്റ്റന്മാരായ മെസ്സി, വാൻ ഡേയ്ക്ക് എന്നിവരിൽ തുടങ്ങി അർജൻ്റൈൻ പരിശീലകൻ സ്കലോണി വരെ മഞ്ഞ കാർഡ് കൈപ്പറ്റി. മത്സരത്തിലുടനീളം ഇരുടീമുകളും കയ്യാങ്കളികൾ പുറത്തെടുത്തതോടെ മിഗ്വേലിന് കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നു.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ഇത്രയധികം കാർഡുകൾ റഫറിക്ക് പുറത്തെടുക്കേണ്ടി വരുന്നത്. പെനൽറ്റി ഷൂട്ടൗട്ട് നടന്ന വേളയിൽ വരെ 2 മഞ്ഞ കാർഡുകൾ പിറന്നു. ഒടുവിൽ മത്സരം അവസാനിച്ച നിമിഷം നെതർലൻഡ്സ് താരം ഡുംഫ്രൈസ് രണ്ടാം മഞ്ഞ കാർഡിലൂടെ ചുവപ്പ് കാർഡും വാങ്ങി. രണ്ടാം പകുതിയിൽ അർജൻ്റൈൻ താരം ലിയാൻഡ്രോ പരേഡെസ് നെതർലൻഡ്സ് താരങ്ങൾ ഇരുന്ന ഡഗ്ഔട്ടിലേക്ക് പന്ത് അടിച്ച് വിട്ടതും കയ്യാങ്കളിക്ക് വഴിയൊരുക്കി. എന്തായാലും അത്യന്തം വാശിയും വഴക്കും നിറഞ്ഞ മത്സരത്തിൽ അർജൻ്റീനയാണ് ഒടുവിൽ വിജയം സ്വന്തമാക്കിയത്.