മെക്‌സിക്കോ അര്‍ജന്റീന മത്സരത്തിന്റെ ആദ്യപകുതി സമനില
ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ- അര്‍ജന്റീന മത്സരത്തിന്റെ ആദ്യപകുതി വിരസമായ സമനില. ആദ്യ മത്സത്തില്‍ സൗദി അറേബ്യയോട് തോറ്റ അർജന്റീന ശക്തമായ സാന്നിധ്യമാകുമെന്ന് കരുതിയ മത്സരമായിരുന്നിത്. എന്നാല്‍ ഭാവനയുള്ള നീക്കം നടത്താന്‍ പോലും അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. മധ്യനിരയില്‍ നിന്ന് പന്ത് നീട്ടികൊടുക്കാന്‍ പോലും അര്‍ജന്റൈന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല.
ക്യാപ്റ്റന്‍ ലിയോണല്‍ മെസിയെ പൂട്ടുന്നതിലും മെക്‌സിക്കോ വിജയിച്ചു. പ്രതിരോധം ശക്തമാക്കി ഇറങ്ങിയ മെക്‌സിക്കോയ്‌ക്കെതിരേ ആദ്യ പകുതിയില്‍ അര്‍ജന്റീന താരങ്ങള്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ പാടുപെട്ടുവെന്നു വേണം മനസിലാക്കാൻ. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും തുല്യശക്തികളുടേതെന്ന പോലെ മത്സരമാണു പുറത്തെടുത്തത്.
ആദ്യ 26 മിനിറ്റിൽ അർജന്റീന പൊസഷൻ പിടിച്ചു കളിച്ചെങ്കിലും മെക്സിക്കോ ഗോൾ പോസ്റ്റിലേക്കു ഷോട്ടുകളൊന്നും ഉതിർക്കാനുമായില്ല. ആക്രമണം മാത്രമായിരുന്നു ആദ്യ മിനിറ്റുകളില്‍ പന്ത് കിട്ടിയപ്പോള്‍ അര്‍ജന്റീന താരങ്ങളുടെ ലക്ഷ്യം. പന്തടക്കത്തില്‍ അര്‍ജന്റീന തന്നെയാണ് മുന്നില്‍. ആദ്യപാതിയുടെ 68 ശതമാനവും പന്ത് അര്‍ജന്റീന കൈവശം വച്ചു. എന്നാല്‍ 10 തവണ മെക്‌സിക്കോ അര്‍ജന്റൈന്‍ താരങ്ങളെ ഫൈളിന് ഇരയാക്കി. അര്‍ജന്റീനയുടെ ഭാഗത്ത് നിന്നു അഞ്ച് ഫൗളാണുണ്ടായത്. ഇതിനിടെ മെക്‌സിക്കോയുടെ നെസ്റ്റര്‍ അറാഹോ, അര്‍ജന്റീനയുടെ മൊളീന എന്നിവര്‍ മഞ്ഞകാര്‍ഡ് വാങ്ങി.