പൊരുതി നേടി നെതെര്‍ലാണ്ട്സ്
2008 ന് ശേഷം ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നെതർലാൻഡ്‌സ് അവരുടെ ആദ്യ വിജയവും 2014 ലോകകപ്പിന് ശേഷമുള്ള ഒരു പ്രധാന ടൂർണമെന്റിലെ ആദ്യ വിജയവും നേടി നെതെര്‍ലാണ്ട്സ്.ആംസ്റ്റർഡാമിൽ ഞായറാഴ്ച നടന്ന യൂറോ 2020 ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉക്രെയ്നെ 3-2 ന് തോൽപ്പിച്ച് വിലപ്പെട്ട മൂന്നു പോയിന്റ് അവര്‍ നേടി.ജയപ്രതീക്ഷകള്‍ മാറി മറഞ്ഞ മത്സരത്തില്‍ 85 ആം മിനുട്ടില്‍ ഡെന്‍സല്‍ ഡഫ്രീസ് നേടിയ ഗോളില്‍ ആണ് നെതെര്‍ലാണ്ട്സ് വിജയം ഉറപ്പിച്ചത്.
ആദ്യ പകുതിയില്‍ ഗോളൊന്നും ഇല്ലാതിരുന്ന മത്സരത്തില്‍ ആദ്യ ഗോള്‍ പിറന്നത് 52 ആം മിനുട്ടില്‍ ആയിരുന്നു.വൈനാല്‍ഡം ആണ് ഗോള്‍ നേടിയത്.ആറു മിനുട്ടിന് ശേഷം വൌറ്റ് വെഗ്രൂസ്റ്റ് രണ്ടാം ഗോള്‍ നേടി.മത്സരം നെതെര്‍ലാണ്ട്സിന്റെ വഴിക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 75 ആം മിനുട്ടിലും 79 ആം മിനുട്ടിലും ഗോള്‍ നേടി കൊണ്ട് ശക്തമായ ഒരു തിരിച്ചുവരവ് യുക്രെയിനിന്റെ ഭാഗത്ത് നിന്നും ഉണ്ടായി.ആൻഡ്രി യർമോലെൻകോ,റോമൻ യാരെംചുക്ക് എന്നിവരാണ് ഗോള്‍ നേടിയത്.മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോള്‍ ആണ് ഡഫ്രീസിന്റെ ഗോള്‍ മത്സരഗതിയെ മാറ്റിമറച്ചത്.






































