ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിനം: ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ന്യൂസിലാന്‍ഡിനെതിരായ അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ഇന്ത്യ മെച്ചപ്പെട്ട സ്‌കോറിലേക്ക്. 35 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ നാലിന് 188 റണ്‍സ് നേടി. ലോകേഷ് രാഹുലും പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച മനീഷ് പാണ്ഡെയുമാണ് നിലവിൽ ക്രീസില്‍.
ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരക്കെത്തിച്ചത് രാഹുല്‍- ശ്രേയസ് കൂട്ടുകെട്ടായിരുന്നു. നാലാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ സഖ്യ ഉണ്ടാക്കിയത്. 63 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെ 62 റണ്‍സെടുത്ത ശ്രേയസിനെ നീഷാമിന്റെ ബൗളിങില്‍ പുറത്തുപോയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സായപ്പോഴേക്കും ഇന്ത്യക്കു ആദ്യ മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വി ഷാ (40), മായങ്ക് അഗര്‍വാള്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (9) എന്നിവരാണ് പുറത്തായത്.
മായങ്കിനെയാണ് ആദ്യം ഇന്ത്യക്കു നഷ്ടമായത്. ഒരു റണ്‍സെടുത്ത മായങ്കിനെ കൈല്‍ ജാമിസണ്‍ ബൗള്‍ഡാക്കുകയായിരുന്നു. ഈ പരമ്പരയില്‍ മോശം പ്രകടനം തുടരുന്ന കോലി വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് റണ്ണെടുത്ത കോലി ബെന്നറ്റിന്റെ ബൗളിങില്‍ ജാമിസണിന് പിടികൊടുത്തു. മികച്ച ഫോമില്‍ കളിച്ച പൃഥ്വിയാണ് മൂന്നാമതായി ക്രീസ് വിട്ടത്. 42 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 40 റണ്ണെടുത്ത പൃഥ്വിയെ ഗ്രാന്‍ഡോം റണ്ണൗട്ടാക്കുകായിരുന്നു.
ടോസിനു ശേഷം കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം ആദ്യ രണ്ടു മല്‍സരങ്ങളും നഷ്ടമായ വില്ല്യംസണ്‍ ഈ കളിയിലൂടെ കിവീസ് നിരയില്‍ തിരിച്ചെത്തി. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യക്കു ഇതിനകം പരമ്പര നഷ്ടമായിക്കഴിഞ്ഞു. ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഈ മത്സരത്തിന് ഇറങ്ങിയത്.






































