ജംഷഡ്പൂര്‍ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൽസരം സമനിലയിൽ അവസാനിച്ചു
ഐഎസ്എല്ലിൽ ഇന്നലെ നടന്ന ജംഷഡ്പൂര്‍ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൽസരം സമനിലയിൽ അവസാനിച്ചു. ഇതോടെ ജംഷഡ്പൂര്‍ എഫ്‌സിയുടെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. രണ്ട് ടീമുകളും മൂന്ന് ഗോൾ വീതം നേടിയാണ് മൽസരം സമനിലയിൽ അവസാനിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. മൽസരം തുടങ്ങി നാലാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ആദ്യ ഗോൾ നേടി. എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് ജംഷഡ്‌പൂർ സമനില ഗോൾ നേടി.
പിന്നീട് രണ്ടാം പകുതിയിൽ 77, 88 മിനിറ്റുകളിൽ നോര്‍ത്ത് ഈസ്റ്റും, 82,85 മിനിറ്റുകളിൽ ജംഷഡ്‌പൂരും ഗോളുകൾ നേടി. 87ആം മിനിറ്റില്‍ ജംഷഡ്‌പൂർ താരം ഫാറൂഖ് ചൗധരി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇന്നലത്തെ മത്സരത്തിന് ശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 15 മത്സരങ്ങളില്‍ 13 പോയിന്റും, ജംഷഡ്‌പൂരിന് 16മത്സരങ്ങളില്‍ 17 പോയിന്റുമാണ് ഉള്ളത്. നോര്‍ത്ത് ഈസ്റ്റിനായി ഫെഡറിക്കോ ഗലേഗോ, റിഡീം ലാങ് ഹൊസേ ഡേവിഡ് ല്യൂഡോ എന്നിവർ ഗോൾ നേടിയപ്പോൾ, ജംഷഡ്‌പൂരിനായി ഡേവിഡ് ഗ്രാന്‍ഡേയും, നോയി അക്കോസ്റ്റയും, മെമോയും എന്നിവർ ഗോൾ നേടി.






































