കോഹ്ലി അടിച്ചു നിരത്തി: വിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
ഹൈദരാബാദ്: വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റിൻറെ തകർപ്പൻ ജയം. കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ്ങിൽ ആണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിൻഡീസ് ഉയർത്തിയ 208 റൺസ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ വിജയം സ്വന്താമാക്കി. നായകനായി കൊഹ്ലി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ കെ എൽ രാഹുലും മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു. കൊഹ്ലി പുറത്താകാതെ 94 റൺസ് നേടി.
208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മയെ പെട്ടെന്ന് നഷ്ടമായി. പിന്നീട് എത്തിയ കോഹ്ലിയും, രാഹുലും ചേർന്ന് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 റൺസ് നേടി. രാഹുൽ പുറത്തായതിന് ശേഷം കൊഹ്ലി ഒറ്റയ്ക്കാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 50 പന്തില്‍ വിരാട് കോലി നേടിയ 94 റണ്‍സാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. കെ എൽ രാഹുൽ 40 പന്തില്‍ 62 റണ്‍സ് നേടി. വിൻഡീസിന് വേണ്ടി ഖാരി പിയറി രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും പിന്നീട് വിൻഡീസ് മികച്ച ബാറ്റിങ്ങ് ആണ്നടത്തിയത്. എവിൻ ലൂയിസ്(40), ബ്രാൻഡൻ കിംഗ്(31), ഷിമ്രോൺ ഹെറ്റ്മിയർ(56), കീറോൺ പൊള്ളാർഡ്(37) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയത്. ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായ അവർ പിന്നീട് കരുതലോടെയാണ് കളിച്ചത്. നാലാം വിക്കറ്റിൽ ഷിമ്രോൺ ഹെറ്റ്മിയറും, കീറോൺ പൊള്ളാർഡും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 71 റൺസ് നേടി.ഇന്ത്യക്ക് വേണ്ടി ചഹാൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ ജഡേജ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ എന്നിവർ ഓരോ വിക്കറ്റ് നേടി. ജയത്തോടെ ഇന്ത്യ 1-0 മുന്നിലെത്തി.
സ്കോർ:
വെസ്റ്റിന്‍ഡീസ്-207/5
ഇന്ത്യ-209/4






































