ജഡ്ഡുവിന് ഇന്ന് മുപ്പത്തിയൊന്നാം ജന്മദിനം
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് ഇന്ന് മുപ്പത്തിയൊന്നാം ജന്മദിനം. ഡിസംബർ ആറ് 1988ൽ ജനിച്ച ജഡേജ ഒരു ഇടം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്ലോ ബോളറുമാണ്. 2008 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജഡേജ. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ പരിഗണിക്കപ്പെടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ ശതകങ്ങൾ നേടിയ ഏക ഇന്ത്യൻ കളിക്കാരൻ ജഡേജയാണ്. 2013 ഓഗസ്റ്റ് 4ന് ജഡേജ ഐ.സി.സി.യുടെ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 1996ൽ അനിൽ കുംബ്ലെ നേടിയതിനുശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ജഡേജ. 2013 ചാമ്പ്യൻസ് ട്രോഫിയിലെയും, സിംബാബ്വെ പര്യടനത്തിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നേട്ടത്തിന് അർഹനായത്.
2009 ഫെബ്രുവരി 8 ന് ശ്രീലങ്കയ്‌ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ മത്സരത്തിൽ 77 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസ് നേടി. ജഡേജയുടെ ടെസ്റ്റ് അരങ്ങേറ്റം ഏതാണ്ട് നാല് വർഷത്തിന് ശേഷം, 2012 ഡിസംബർ 13 ന് ഇംഗ്ലണ്ടിനെതിരെ നാഗ്പൂരിൽ ആയിരുന്നു. 2012 ലെ ഐപിഎൽ പ്ലേയേഴ്‌സ് ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ജഡേജയെ 2 മില്യൺ ഡോളറിന് വാങ്ങി. രണ്ട് സീസണുകൾക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎല്ലിൽ നിന്ന് വിലക്കിയതിനെത്തുടർന്ന് 2016 ലെ ഐപിഎൽ പ്ലേയേഴ്‌സ് ലേലത്തിൽ 9.5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഗുജറാത്ത് ലയൺസ് വാങ്ങിയത്. 2017 ജനുവരി 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ സാം ബില്ലിംഗ്സിനെ പുറത്താക്കിയപ്പോൾ 150 ഏകദിന വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ ഇടംകൈയൻ സ്പിന്നറായി ജഡേജ മാറി.






































