അഫ്ഗാനിസ്ഥാനെതിരെ വിൻഡീസിന് 9 വിക്കറ്റിൻറെ തകർപ്പൻ ജയം
വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തിൽ വിൻഡീസിന് തകർപ്പൻ ജയം. മൂന്ന് ദിവസം നീണ്ട് നിന്ന മത്സരത്തിൽ വിൻഡീസ് അനായാസം വിജയിക്കുകയായിരുന്നു. അഫ്ഗാനെ രണ്ടാം ഇന്നിങ്സിൽ 120 റൺസിന് ഓൾഔട്ടാക്കിയ വിൻഡീസിന് 31 റൺസായിരുന്നു വിജയിക്കാൻ വേണ്ടത്. ഒരു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വിജയം സ്വന്തമാക്കി. രണ്ട് ഇന്നിങ്ങ്സിലുമായി 10 വിക്കറ്റ് നേടിയ റഖീം കോണ്‍വാലാണ് വിൻഡീസിനെ വിജയത്തിലെത്തിച്ചത്.
109/7 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച അഫ്ഗാന് 11 റൺസുകൂടിയെ നേടാൻ കഴിഞ്ഞൊള്ളു. വിൻഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍, റോഷ്ടണ്‍ ചേസ്, റഖീം കോണ്‍വാല്‍ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. 31 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് 8 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്വൈറ്റിന്റെ വിക്കറ്റ് ആണ് നഷ്ടമായത്. ജോണ്‍ കാംപെല്‍(19*), ഷായി ഹോപ്(6*) എന്നിവർ ചേർന്നാണ് വിൻഡീസിനെ വിജയത്തിലെത്തിച്ചത്. 68-2 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച വിൻഡീസിന് ഷമാര്‍ ബ്രൂക്ക്സിന്റെ പ്രകടനമാണ് തുണയായത്. വിൻഡീസ് നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. 111 റൺസ് ആണ് താരം നേടിയത്. ജോണ്‍ കാംപെല്‍(55), ഷെയിന്‍ ഡോവ്റിച്ച്(42) എന്നിവർ മികച്ച പിന്തുണ നൽകി. വിൻഡീസിനെ 90 റൺസിന്റെ ലീഡിൽ ഒതുക്കി രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച അഫ്ഗാന് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങി.53 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അഫ്ഗാൻ തകർന്നടിയുകയായിരുന്നു. ജാവേദ് അഹമ്മദി ആണ് രണ്ടാം ഇന്നിങ്ങ്സിലെ അഫ്ഗാന്റെ ടോപ് സ്കോറർ. 62 റൺസ് ആണ് താരം നേടിയത്. .






































