എഫ് സി ഗോവയെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ച് ജംഷഡ്പൂര്‍ ഐഎസ്എല്ലിൽ മൂന്നാം ജയം സ്വന്തമാക്കി
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിനാലാം മത്സരത്തിൽ ശക്തരായ ഗോവയെ അവരുടെ തടടകത്തിൽ തോൽപ്പിച്ച് ഐഎസ്എല്ലിൽ ശക്തകമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജംഷഡ്പൂര്‍ എഫ് സി. ഇന്നലെ നടന്ന മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവയെ അവർ തോൽപ്പിച്ചത്. നരേന്ദര്‍ ഘഹ്ലോട്ട്, ജിതേന്ദ്ര സിങ് എന്നിവർ ജംഷഡ്പൂരിനായി ഇന്നലെ അരങ്ങേറ്റം കുറിച്ചു. സെര്‍ജിയോ കാസ്റ്റെലാണ് ജംഷഡ്പൂരിനായി വിജയ ഗോൾ നേടിയത്.
മത്സരം തുടങ്ങിയപ്പോൾ മുതൽ സ്ഥിരം ശൈലിയിൽ ഗോവ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ഇത്തവണ ആ തന്ത്രം ഫലിച്ചില്ല. മികച്ച പ്രതിരോധവുമായി ജംഷഡ്പൂര്‍ കോട്ടമതിൽ പോലെ നിന്നതോടെ ഗോവയ്ക്ക് കാര്യങ്ങൾ എളുപ്പമാകാതെയായി. ഇതിനിടയ്ക്ക് ആദ്യ പകുതിയിൽ പതിനേഴാം മിനിറ്റിൽ ജംഷഡ്പൂർ ആദ്യ ഗോൾ നേടി. ഈ സീസണിലെ നാലാം ഗോൾ ആണ് സെര്‍ജിയോ നേടിയത്. ഇതോടെ സമ്മർദ്ദത്തിലായ ഗോവ തങ്ങളുടെ സർവ്വ അടവുകളും പയറ്റിയിട്ടും ഗോൾ നേടാൻ കഴിഞ്ഞില്ല. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്തിട്ടും അവർക്ക് ഗോൾ നേടാൻ ആയില്ല.
ഗോള്‍കീപ്പര്‍ സുബ്രതോ പാലിന്റെ മികച്ച പ്രകടനം കൂടിയായപ്പോൾ ഗോവയ്ക്ക് നിസ്സഹായ അവസ്ഥയായി. പിന്നീട് രണ്ടാം പകുതിയിൽ ഗോവ ഗോൾ നേടിയിട്ടും റഫറി ഗോള്‍ അനുവദിക്കാതിരുന്നതും ഗോവയ്ക്ക് തിരിച്ചടിയായി. ജയത്തോടെ പത്ത് പോയിന്റുമായി ജംഷഡ്പൂര്‍ എഫ് സി രണ്ടാം സ്ഥാനത്തെത്തി.






































