റാഞ്ചി ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 162 റൺസിന് ഓൾ ഔട്ട്, ഇന്ത്യക്ക് 335 റൺസ് ലീഡ്
റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കഒന്നാം ഇന്നിങ്‌സ് 162 റൺസിൽ അവസാനിച്ചു. ഇന്ത്യ ഉയർത്തിയ 497 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 335 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചു. ഉമേഷ് യാദവിന് മൂണും, ജഡേജ, നദീം, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
9/2 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് 16 റൺസിൽ തന്നെ നഷ്ടമായി. 62 റണ്‍സ് നേടിയ സുബൈര്‍ ഹംസ മാത്രമാണ് പൊരുതിയത്. ബാക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. നാലാം വിക്കറ്റില്‍ സുബൈര്‍ ഹംസയും ടെംബ ബാവുമയും ചേർന്ന് നല്ലൊരു കൂട്ടികെട്ട് ഉണ്ടാക്കിയെങ്കിലും രവീന്ദ്ര ജഡേജ ഈ കൂട്ട്കെട്ട് പൊളിച്ചു. 91 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പിന്നീട് വിക്കറ്റുകൾ പെട്ടെന്ന് വീണു. മൂന്നാം ദിവസമായ ഇന്ന് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
ഇന്നലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ രോഹിത് ശര്‍മ(212)അജിങ്ക്യ രഹാനെ(115), രവീന്ദ്ര ജഡേജ(51), ഉമേഷ് യാദവ്(31) എന്നിവരുടെ ബാറ്റിങ് മികവിലാണ് 497 റൺസ് നേടിയത്. ഇരട്ട ശതകം നേടിയ രോഹിത് ശർമയും,സെഞ്ചുറി നേടിയ രഹാനെയും മികച്ച ബാറ്റിങ് ആണ് നടത്തിയത്. എന്നാൽ അവസാന വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ഉമേഷ് യാദവ് ആണ് ഇന്ത്യയുടെ സ്‌കോർ 497ൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാഡ 3 വിക്കറ്റുകളും, ജോര്‍ജ് ലിന്‍ഡെ 4 വിക്കറ്റുകളും നേടി.






































