അഞ്ചാം ആഷസ് ടെസ്റ്റ്: ജോസ് ബട്‌ലറിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട്
ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 271/8 എന്ന നിലയിലാണ്. ആദ്യ ദിവസം ആസ്‌ട്രേലിയ തിളങ്ങിയെങ്കിലും ജോസ് ബട്ലർ മികച്ച ഫോമിൽ നിൽക്കുന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നുണ്ട്. 64 റൺസുമായി ജോസ് ബട്ലറും, 10 റൺസുമായി ജാക്ക് ലീച്ചുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ മാര്‍ഷ് നാലും, ജോഷ് ഹാസല്‍വുഡും, പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതവും നേടി. മികച്ച ബൗളിങ് ആണ് ഓസ്‌ട്രേലിയ നടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി റൂട്ട് 57 റൺസ് നേടി.
ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് 27ൽ നിൽക്കെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ റോറിയും, റൂട്ടും മികച്ച രീതിയിൽ ബാറ്റിംഗ് നടത്തി. നല്ലൊരു കൂട്ടുകെട്ട് രണ്ട് പേരും ചേർന്ന് പടുത്തുയർത്തുകയും ചെയ്തു എന്നാൽ 47 റൺസ് എടുത്ത റോറിയെ ജോഷ് ഹാസല്‍വുഡ് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് നേടി. എന്നാൽ റൂട്ടും കൂടി പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. പിന്നീട് ജോസ് ബട്ലർ ഒറ്റക്ക് ഇംഗ്ലണ്ടിൻറെ സ്‌കോർ മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങി. 64 റൺസുമായി പുറത്താകാതെ നിൽക്കുന്ന ബട്ലറിൽ മാത്രമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഇംഗ്ലണ്ട് മധ്യനിരക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. രണ്ട് മത്സരങ്ങൾ ജയിച്ച ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തിയിട്ടുണ്ട്. പരമ്പരയിൽ ഒരു മത്സരം മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചത്.






































