പി വി സിന്ധുവിനും സയ് പ്രണീതിനും ബാഡ്മിന്റണ്‍ അസോസിയേഷന്‍ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു
ഹൈദരാബാദ്: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായിമാറി സ്വര്‍ണം നേടിയ പ്രശസ്ത ബാഡ്മിന്റൺ താരം പിവി സിന്ധുവിനും വെങ്കലം നേടിയ സയ് പ്രണീതിനും ബാഡ്മിന്റണ്‍ അസോസിയേഷന്‍ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. സിന്ധുവിന് 20 ലക്ഷം രൂപയും സായ് പ്രണീതിന് 5 ലക്ഷം രൂപയുമാണ് അവാർഡ് പ്രഖ്യാപിച്ചിത്. ഫൈനലില്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു ഇന്ത്യയ്ക്ക് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. പുരുഷ വിഭാഗത്തില്‍ സെമിയിലെത്തിയ സായ് പ്രണീതും ഉജ്വലമായ നേട്ടത്തിനുടമയായി.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. 2017ലും 2018ലും ഫൈനലിലെത്തിയ സിന്ധുവിന് വെള്ളി മെഡല്‍ മാത്രമാണ് ലഭിച്ചിരുന്നത്. ഇത്തവണ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് താരത്തിനെതിരെ ഗംഭീര പ്രകടനം നടത്തിയ സിന്ധു പിന്നീട് സെമി ഫൈനലിലും ഫൈനലിലും അനായാസ വിജയവുമായി ലോക കിരീടം സ്വന്തമാക്കി. 1983ന് ശേഷം ആദ്യമായാണ് ഒരു പുരുഷതാരം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്.






































