പ്രൊ കബഡി ലീഗിൽ ജയ്പൂർ പിങ്ക് പാന്തേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു ബുൾസ് ജയ്പൂർ പിങ്ക് പാന്തേഴ്സിനെ തോൽപ്പിച്ചു. ജയ്പൂർ പിങ്ക് പാന്തേഴ്സിൻറെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇന്നലെ നടന്ന മൽസരത്തിൽ 41-30 എന്ന സ്‌കോറിൽ ആണ് ബംഗളുരു ജയ്‌പ്പൂരിനെ തോൽപ്പിച്ചത്. മഹേന്ദർ സിംഗ്, സൗരഭ് നന്ദൽ, മോഹിത് സെഹ്‌റാവത്ത് എന്നിവരെല്ലാം മികച്ച പ്രകടനമാണ് ഇന്നലെ നടത്തിയത്. രോഹിത് കുമാർ ബെംഗളൂരു ബുൾസിനായി 13 റെയ്ഡ് പോയിന്റുകൾ നേടി.
രോഹിത് ആണ് ബംഗളുരുവിന് ആദ്യ പോയിന്റ് നേടി കൊടുത്തത്. ആദ്യ അഞ്ച് മിനിറ്റിൽ ഇരു ടീമുകളും മൂന്ന് പോയിന്റ് വീതം നേടി. എന്നാൽ ബംഗളുരു താരം സൗരഭ് നന്ദാൽ ദീപക് ഹൂഡയെ ബെഞ്ചിലേക്ക് അയച്ചപ്പോൾ മുതൽ ബംഗളുരു ബുൾസ് തങ്ങളുടെ വേട്ട തുടങ്ങി. പിന്നീട് തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയിൽ തന്നെ ജയ്‌പ്പൂരിനെ ബംഗളുരു രണ്ട് തവണ ഓൾഔട്ടാക്കി. ഈ ഓൾഔട്ടിലൂടെ ഒന്നാം പകുതി 22-8 എന്ന സ്‌കോറിൽ അവസാനിച്ചു. രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ബംഗളുരുവിന് ആയി. മൂന്നാം തവണയും ബംഗളുരു ജയ്‌പ്പൂരിനെ ഓൾഔട്ടാക്കി. രണ്ടാം പകുതിയുടെ അവസാനം ജയ്‌പൂർ തിരിച്ചുവരവ് നടത്തിയെങ്കിലും അവർക്ക് വിജയിക്കാനായില്ല. ബംഗളൂരുവിനെ ഒരു തവണ ജയ്പ്പൂർ ഓൾഔട്ടാക്കി. ബംഗളുരുവിന് വേണ്ടി രോഹിത് 13 റെയ്ഡ് പോയിന്റുകൾ നേടിയപ്പോൾ, ജയ്‌പ്പൂരിന് വേണ്ടി നിതിൻ എട്ട് പോയിന്റ് നേടി.






































