റോബിൻ സിങ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേയ്ക്ക് മുൻ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റോബിൻ സിങ് അപേക്ഷ സമർപ്പിച്ചു. വെസ്റ്റിന്‍ഡീസ് പരമ്പരയോട്കൂടി രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. പുതിയ പരിശീലകനെയും. മറ്റ് അംഗങ്ങളെയും നിയമിക്കാൻ ഒരുങ്ങുകായാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. നിലവിൽ മഹേള ജയവര്‍ധനെ, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി എന്നിവരാണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിരിക്കുന്നത്. റോബിൻ സിങ് 2007 മുതല്‍ രണ്ട് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിംഗ് കോച്ചായിരുന്നു. കൂടാതെ ഇദ്ദേഹത്തിന് പരിശീലകനായി പതിനഞ്ച് വർഷത്തെ പരിചയം ഉണ്ട്.
രാജ്യാന്തര ക്രിക്കറ്റിൽ 1989 മുതൽ 2001 വരെ ഇന്ത്യൻ ടീമിനായി അദ്ദേഹം കളിച്ചിട്ടുണ്ട്. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയിരുന്നത്. ഇന്ത്യൻ ഏകദിന ക്രിക്കറ്റിന് വളരെയധികം സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. മികച്ച ഒരു ഇടംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്നു അദ്ദേഹം. 136 ഏകദിന മത്സരങ്ങളിൽ നിന്ന് 26 റൺസ് ശരാശരിയോടെ 2336 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 69 വിക്കറ്റുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടിണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന് ശോഭിക്കാൻ കഴിഞ്ഞില്ല ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്.
പുതിയ പരിശീലകനെ കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് എന്നിവർ അടങ്ങിയ സമതിയാണ് തിരഞ്ഞെടുക്കുന്നത്. രവി ശാസ്ത്രിയും മുഖ്യ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഉണ്ടാകും. വിൻഡീസ് പര്യടനത്തിന് ശേഷം നടക്കുന്ന ദക്ഷിനാഫ്രിക്കൻ പര്യടനം പുതിയ പരിശീലകന്റെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരിക്കും.






































