ലോകകപ്പിന്റെ ആവേശം അടങ്ങും മുൻപേ ക്രിക്കറ്റ് ലോകം ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആരവത്തിലേക്ക് നീങ്ങുന്നു
ലണ്ടന്: ഇത്തവണത്തെ ലോകകപ്പിന്റെ ആവേശം കെട്ടടങ്ങും മുൻപ് ക്രിക്കറ്റ് ലോകം ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആരവത്തിലേക്ക് നീങ്ങുന്നു. ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കുക. ട്വന്റി20യുടെ വേഗക്കുതിപ്പിന് പിന്നാലെ പായുന്ന ആരാധകരുടെ ശ്രദ്ധ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം.
ടെസ്റ്റ് പദവിയുള്ള ഒൻപത് ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ കളത്തിലിറങ്ങുന്നത്. 2021 ജൂണിലാണ് കലാശപ്പോരാട്ടം. ഹോം ഗ്രൗണ്ടിലും എതിരാളികളുടെ നാട്ടിലും മൂന്ന് പരമ്പര വീതം നടക്കും. ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് വർഷ കാലയളവിൽ ഇന്ത്യ ആറു പരമ്പരകളിലായി കളിക്കുക പതിനെട്ട് ടെസ്റ്റുകൾ. ഇന്ത്യയുടെ പോരാട്ടങ്ങൾ തുടങ്ങുക വിൻഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റിലായിരിക്കും. ഇംഗ്ലണ്ടിനാണ് കൂടുതൽ മത്സരം, 22 ടെസ്റ്റുകൾ. ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ഇംഗ്ലണ്ട്- ഓസ്ട്രേലിയ ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് അരങ്ങുണരുക. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടുടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.






































